വർക്കല: ഭരതകലാ ആർട്ട് അക്കാഡമി വിമൻ എം പവർ അവാർഡിന് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വർക്കല തച്ചോട് മദർടച്ച് സ്പെഷ്യൽ സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിന്റെ സ്ഥാപകയും ഡയറക്ടറുമായ ബി.ഷീബ അർഹയായി. അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വച്ച് അവാർഡ് കൈമാറും. ഷീബയ്ക്ക് പുറമെ മേക്ക് അപ്പ് കലാകാരി രഞ്ജു രജികുമാർ, പാലിയം വോളന്റിയർ അഷ് ലാ റാണി, സാമൂഹ്യ പ്രവർത്തക ഗീതാ ആർച്ച, ജ്യോതിർഗമയ സ്ഥാപക ടിഫാനിബ്രാർ എന്നിവരും പുരസ്കാരത്തിന് അർഹരായി. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
19-ാം വയസിൽ ശിവഗിരി ശ്രീനാരായണ കോളേജിൽ മൂന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ സ്റ്റീവൻ ജോൺസൺ സിൻഡ്രോം അഥവാ എസ്.ജെ.എസ് എന്ന രോഗമാണ് ഷീബയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. രോഗത്തെ തുടർന്ന് കണ്ണീർ ഗ്രന്ഥികളും വറ്റി. കാഴ്ചയും നഷ്ടപ്പെട്ടു. പഠനം മുടങ്ങി. ആശുപത്രികൾ മാറി മാറി ചികിത്സിച്ചു. കാഴ്ച തിരിച്ചുകിട്ടിയില്ല. കണ്ണീർ ഗ്രന്ഥികൾക്ക് പകരം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഉമിനീർ ഗ്രന്ഥികൾ വച്ചുപിടിപ്പിച്ചു. ദുഃഖം വരുമ്പോൾ കണ്ണീരിനു പകരം ഉമിനീരിന്റെ ചെറിയൊരു നനവു മാത്രം. എല്ലാമറിഞ്ഞുകൊണ്ടുതന്നെ ഭാഷ്യം ഷീബയെ ജീവിതസഖിയാക്കി. ഇവർക്ക് ഒരു ആൺകുഞ്ഞു പിറന്നു. രണ്ടു വയസായപ്പോഴാണ് മകൻ ഓട്ടിസത്തിനടിമയാണെന്ന സത്യം ദമ്പതികൾ തിരിച്ചറിഞ്ഞത്. പിന്നെ മകനുവേണ്ടിയായി ജീവിതം.
മകനെയും കൊണ്ട് കേരളത്തിന്റെ പല ഭാഗങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്കൂളുകൾ കയറിയിറങ്ങി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഒരു സ്കൂളിലും സ്ഥിരം അദ്ധ്യാപകരില്ല. മാറിമാറി വരുന്ന അദ്ധ്യാപകരുടെ കുട്ടികളോടുള്ള സമീപനവും വ്യത്യസ്തമായിരിക്കും. ഇതവരുടെ വ്യക്തിത്വ രൂപീകരണത്തെ ബാധിക്കും
തുടർന്ന് ഇവരെത്തിയത് ചേർത്തലയിലെ കെ.വി.എം സ്പെഷ്യൽ സ്കൂളിലായിരുന്നു. മകനെ അവിടെ ചേർക്കുകയും, ഒപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന കോഴ്സിൽ ഷീബ ചേരുകയും ചെയ്തു
മൂന്നാം റാങ്കോടെയാണ് ഷീബ കോഴ്സ് പാസായത്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ഇതിനിടെ താങ്ങും തണലുമായി ഒപ്പം നിന്ന ഭർത്താവ് ഭാഷ്യത്തിന്റെ ആകസ്മിക വിയോഗവും ഇവരെ തളർത്തി. മകനെ ചേർത്തുപിടിച്ച് അത്തരക്കാരായ കുട്ടികൾക്കായി ഒരു സ്കൂൾ വീടിനോട് ചേർന്നു തുടങ്ങി. അതാണ് മദർ ടച്ച് സ്പെഷ്യൽ സ്കൂൾ. ആദ്യം അഞ്ച് കുട്ടികളായിരുന്നു. ഓട്ടിസം മാത്രമല്ല സെറിബറൽ പാൾസി പോലുള്ള രോഗങ്ങൾക്കടിമയായ കുട്ടികളെയും ഏറ്റെടുത്തു. നല്ല നിലയിൽ നടക്കുന്ന സ്കൂൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കൊരാശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |