കൊല്ലം: മുള്ള് കുത്തിക്കയറുമെന്ന് പേടിക്കാതെ തഴവക്കാർക്ക് കൈതോല വെട്ടി പായ നെയ്യാം. സ്വന്തം പറമ്പിൽ മുള്ളില്ലാത്ത കൈത നട്ടുവളർത്തി കൈതോലപ്പായ നെയ്തൊരുക്കുകയാണ് ഡോ. രോഹിണി അയ്യർ എന്ന കൃഷി ശാസ്ത്രജ്ഞ.
ഭർത്താവ് ഡോ. ആർ.ഡി. അയ്യരും മക്കളായ പിന്നണി ഗായിക ചിത്ര അയ്യർ, ശാരദാ അയ്യർ, ഡോ. രമാ അയ്യർ എന്നിവരും കൃഷിയിൽ ഒപ്പമുണ്ട്.
കൃഷിയും പരിസ്ഥിതി പ്രവർത്തനങ്ങളുമായി ജീവിത സായാഹ്നം ആസ്വാദ്യകരമാക്കുന്ന ഈ എഴുപത്തിയേഴുകാരിയുടെ നിരന്തര ശ്രമഫലമായാണ് നാട്ടിൽ പരിചിതമല്ലാത്ത മുള്ളില്ലാ കൈത തഴവയിലെത്തിയത്. തഴപ്പായയിലൂടെ ശ്രദ്ധിക്കപ്പെട്ട തഴവ ഗ്രാമത്തിന്റെ കരകൗശല വൈഭവം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിരമിച്ച തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളിൽ ഡോ. രോഹിണിയും ഭർത്താവ് ഡോ. ആർ.ഡി. അയ്യരും.
കട്ടികൂടിയ മൂർച്ചയുള്ള കൈതോലയിൽ നിന്ന് തഴപ്പായ നെയ്തെടുക്കുന്നത് ദുഷ്കരമായിരുന്നു. മുള്ളില്ലാത്ത കൈത വികസിപ്പിച്ചെടുത്താൽ പായ നിർമ്മാണം ആയാസരഹിതമാക്കാമെന്ന ചിന്തയാണ് ടെട്ടോറിയോസ് പാൻഡേയ്നസ് എന്ന ശാസ്ത്ര നാമത്തിലുള്ള മുള്ളില്ലാ കൈതയിലേക്കെത്തിച്ചത്.
പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉഷ്ണമേഖലാ സസ്യശേഖരത്തിൽ കണ്ടെത്തിയ ഈ ഇനം കൈത തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കണ്ടുവന്നിരുന്നത്. കൊടുങ്ങല്ലൂർ സബ് സെന്ററിൽ വികസിപ്പിച്ചെടുത്ത 100 ടിഷ്യു കൾച്ചർ തൈകൾ പുരയിടത്തിൽ നട്ടു വളർത്തി. ഒരു വർഷം കഴിഞ്ഞ് പാകമായപ്പോൾ വെട്ടിയെടുത്ത് മൃദുലവും മനോഹരവുമായ പായ നെയ്തെടുക്കുകയായിരുന്നു.
കൃഷിക്കായി മാറ്റിവച്ച ജീവിതം
1. പശു, കൂൺ, പച്ചക്കറി, മീൻ കൃഷികൾ
2. പച്ചക്കറി വിത്ത്, ജൈവവളക്കൂട്ട്, കുമിൾ കീടനാശിനി എന്നിവയുടെ നിർമ്മാണവും വിപണനവും
3. മിത്ര കുമിളായ ട്രൈക്കോഡെർമ കേക്ക് സ്വന്തം പ്രോഡക്ട്
4. പ്ളാസ്റ്റിക് ഗ്രോബാഗിന് ബദലായി റബർ ചട്ടികൾ
5. പോഷക തോട്ടങ്ങളുടെ നിർമ്മാണം, കൂൺകൃഷി പരിശീലനം, പുസ്തക പ്രസിദ്ധീകരണം
""
തഴപ്പായയുടെ വൈവിദ്ധ്യവത്കരണം ആവശ്യമാണ്. തഴപ്പായ മാറ്റുകൾ, കർട്ടണുകൾ, അപ്പോൾസ്റ്ററി വർക്കുകൾ, പെയിന്റിംഗുകൾ തുടങ്ങിയവ സാദ്ധ്യമാകണം.
ഡോ. രോഹിണി അയ്യർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |