തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാൻസർ രോഗികൾക്ക് തന്റെ മുടി മുഴുവനായും മുറിച്ചു നൽകി കോട്ടയം സ്വദേശി പ്ളസ് വൺകാരിയായ ആര്യരത്ന. പെട്ടെന്നുണ്ടായ ഒരു തോന്നലിലല്ല, ആര്യ ഇത്തരമൊരു പ്രവൃത്തിക്ക് ഒരുങ്ങിയത്. നാലാം ക്ളാസ് മുതൽ ആര്യയുടെ മനസിലുണ്ട് ഇൗ മോഹം. കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോൾ അതേ സ്കൂളിലെ യു.കെ.ജിക്കാരിയായ അയൽവാസി കാൻസർ ബാധിതയായതോടെയാണ് കാൻസർ രോഗികൾക്കുണ്ടാകുന്ന മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആര്യ മനസിലാക്കിയത്. വിഗ് പോലുള്ള പരിഹാര മാർഗങ്ങൾക്കായി പലരും മുടി മുറിച്ചു നൽകുമെന്ന അറിവ് കുഞ്ഞ് ആര്യയെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം പ്ലസ് വൺ ഹിന്ദി ക്ലാസിൽ രേഖ ടീച്ചർ കാൻസർ രോഗികളെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ആര്യയുടെ പഴയ ആഗ്രഹം വീണ്ടും ശക്തമായത് . വീട്ടിൽ അറിയിച്ചപ്പോൾ അച്ഛൻ നീലംപേരൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറായ പതിനഞ്ചിൽചിറ അനിൽകുമാറും അമ്മ എഴുത്തുകാരികൂടിയായ ആശാ ജി. കിടങ്ങൂരും സന്തോഷത്തോടെ സമ്മതിച്ചു. ആര്യയുടെ സഹോദരി എട്ടാം ക്ളാസുകാരി ആർച്ചാ അനിലിനാണ് കൂടുതൽ സന്തോഷം. ടീച്ചർ നൽകിയ നിർദ്ദേശപ്രകാരം തൃശൂരുള്ള ഹെയർ ബാങ്കിലെത്തി മുടി മുഴുവൻ നൽകി. സിനിമാ മേക്കപ്പ് ആർട്ടിസ്റ്റായ ദീപ റെഡ് ലിപ്സ് മുടി ഏറ്റുവാങ്ങി. കാരുണ്യ പ്രവർത്തകൻ അഭിയും സംബന്ധിച്ചു. മറ്റുള്ളവർക്ക് പണം നൽകി സഹായിക്കാനുള്ള കഴിവ് തനിയ്‌ക്കോ കുടുംബത്തിനോ ഇല്ലാത്തതിനാൽ സ്വന്തം ശരീരത്തിൽ നിന്നും മുടിയായും രക്തമായും ഒക്കെ നൽകിയേ സഹായിക്കാൻ കഴിയൂവെന്ന് പതിനേഴുകാരിയായ ആര്യരത്ന പറയുന്നു.
പഠനത്തോടൊപ്പം നന്നായി ചിത്രങ്ങൾ വരയ്ക്കുന്ന ആര്യ രത്ന ചിത്ര രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ബോട്ടിൽ ആർട്ട്, പോർട്രേറ്റ്, മെഹന്തി വർക്ക്, ഡ്രീം ക്യാച്ചർ നിർമ്മാണം, യൂ ടൂബ് വ്ലോഗ്, ഡൂഡിൽ ആർട്ട് എന്നിവയെല്ലാം ഈ മിടുക്കിയുടെ കൈവശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |