കോഴിക്കോട്: ജോലിയുടെ മറവിൽ ജനങ്ങളെ പിഴിഞ്ഞ് മാമൂൽ പറ്റുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ ജയിലിൽ ഭക്ഷണം ഏർപ്പാട് ചെയ്യാതെ തരമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
ശരിയാക്കിക്കളയും എന്ന് കുറേക്കാലമായി പറയുന്നുണ്ടല്ലോ, ഒന്നു നടന്നില്ലല്ലോ എന്ന് കളിയാക്കുന്നവരുണ്ട്. അത്തരക്കാർ ഒരു കാര്യം മനസിലാക്കണം. കാര്യങ്ങളെല്ലാം ശരിയാവാൻ പോവുകയാണ്. അഴിമതിക്കാർക്കുള്ള സ്ഥലമേതെന്ന് മുഖ്യമന്ത്രി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതാണ്.
നവകേരളം തദ്ദേശകം 2022 പരിപാടി കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലം മാറിയിട്ടും ഫയലുകൾ പൂഴ്ത്തിവെക്കുന്ന ശീലം ചുരുക്കം ചിലർ തുടരുന്നുണ്ട്. ഒരു ഫയലിൽ ഉറങ്ങിപ്പോവുന്നത് ഒരാളുടെയോ ഒരു നാടിന്റേയോ സ്വപ്‌നമാണ്. ചില്ലറത്തുട്ട് കിട്ടാൻ വേണ്ടി അത് തടഞ്ഞുവെക്കുന്നത് വലിയ പാതകമാണെന്നത് മറന്നുകൂടാ. ഇത്തരക്കാർ ഇനിയും മാറുന്നില്ലെങ്കിൽ മാറ്റാൻ സർക്കാരിനറിയാം.
ഇനി വാതിൽപ്പടി സേവനത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രയാസങ്ങളനുഭവിക്കുന്നവരിലേക്ക് സർക്കാർ സേവനമെത്തിക്കാൻ കഴിയണം. ആൾബലമില്ലാത്തവർക്കും സർക്കാർ സംവിധാനങ്ങൾ തണലായി മാറണം. അടുത്ത 25 വർഷത്തിനകം എല്ലാ അർത്ഥത്തിലും ലോകത്ത് നമ്പർ വണ്ണാകാനുള്ള കാഴ്ചപ്പാടിലാണ് ഇടതുമുന്നണി സർക്കാർ കേരളത്തെ മുന്നോട്ടുനയിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ബിജു പ്രഭാകർ, എൻ.സി.അബ്ദുൾ റസാഖ്, എൻ.പി.ബാബു, കെ.ജോൺസൻ, ജ്യോത്സ്‌നമോൾ തുടങ്ങിയവർ സംസാരിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്കായി തലക്കുളത്തൂർ പഞ്ചായത്തിന് സ്ഥലം സംഭാവന നൽകിയ റിട്ട. അദ്ധ്യാപിക വി.രാധയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |