SignIn
Kerala Kaumudi Online
Thursday, 25 April 2024 5.47 AM IST

മടങ്ങിവരാതിരിക്കട്ടെ ദുരിതകാലം

covid

ഇരുണ്ടകാലമെന്നാൽ എങ്ങനെയാകും എന്നതിന് പല നിർവചനങ്ങളുമുണ്ടാകാം. ദുരിതങ്ങളുടെ നാളുകളായി അതിനെ വിശേഷിപ്പിക്കാമെങ്കിൽ കഴിഞ്ഞ രണ്ടുവർഷം നമുക്കെല്ലാം ഇരുളടഞ്ഞതായിരുന്നു. ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കുള്ള മാറ്റം പുതിയ ജീവിതവും പുതിയ ലോകവുമായി ചേർന്നു വന്നിരിക്കുന്നു. മഹാമാരിയായി ആഞ്ഞുവീശിയ കൊവിഡിനെ ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞപ്പോൾ രണ്ടു വർഷക്കാലം കടന്നുപോയി. കൊവിഡ് വീണ്ടും ആക്രമണകാരിയായി തിരിച്ചെത്തിയേക്കാം. ജാഗ്രതാപൂർണമായ കാത്തിരിപ്പും അതിജീവനവും ഇനിയും തുടരണമെന്നർത്ഥം.

2020 മാർച്ച് എട്ടിലെ പ്രഭാതം നാടിനെ ഭീതിയിലാക്കിയ നിമിഷങ്ങളുടേതായിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് തുടക്കമായിരുന്നു അന്ന്. രണ്ടുവർഷം പിന്നിട്ടപ്പോൾ മഹാമാരിയെ പിടിച്ചുകെട്ടിയ ആശ്വാസത്തിലാണ് നാട്. കൊവിഡിന്റെ മൂന്ന് തരംഗങ്ങളെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലെത്തിയിരിക്കുന്നു. ഒരു സമ്പൂർണ ലോക്ഡൗണും രണ്ടാം ലോക്ഡൗണും കടന്ന് പുതുജീവിതത്തിന്റെ പാത തെളിഞ്ഞു.

സ്കൂളുകളും കോളേജുകളും പൂർണ തോതിൽ തുറന്നു. സർക്കാർ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾ നീക്കി. പൊതുഗതാഗത സംവിധാനം പഴയതുപോലെയായി. പൊതുപരിപാടികൾക്കും ഉത്സവങ്ങൾക്കും ആളെണ്ണം കൂട്ടാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. മാസ്ക് മാറ്റി മുഖം കാണിച്ചു നടക്കാറായോ എന്നാണ് എല്ലാവരുടെയും മനസിലെ ഇപ്പോഴത്തെ ചോദ്യം. അതിന് ഇനിയും സമയം വേണ്ടി വന്നേക്കാം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരണനിരക്ക് ആറ് ശതമാനത്തിലേക്ക് താഴ്ന്നു. ഒരു ശതമാനത്തിൽ താഴേക്ക് എത്തുമ്പോൾ മാസ്ക് മാറ്റി നടക്കാം എന്നാണ് ആരോഗ്യവകുപ്പിലെ വിദഗ്ദ്ധരുടെ അഭിപ്രായം. അതിന് ഇനിയും സമയം വേണ്ടിവരും. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് മാസ്ക്.

കൊവിഡിന്റെ നാലാംതരംഗം ഉണ്ടാകാമെന്നും മുന്നറിയിപ്പ് വന്നു തുടങ്ങിയിട്ടുണ്ട്. അതിന്റെ തീവ്രതയും വ്യാപ്തിയും എത്രമാത്രമെന്ന് പഠനം നടന്നുവരുന്നു. വാക്സിനേഷനിലെ വേഗതയും പ്രതിരോധ നടപടികളുമാണ് കൊവിഡിനെ നിയന്ത്രിച്ചു നിറുത്താൻ സഹായകമായത്. രോഗപ്രതിരോധശേഷി കൂട്ടാൻ വാക്സിനേഷന്റെ ബൂസ്റ്റർ ഡോസും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി എന്നതും ശുഭസൂചനയാണ്.

  • ഐത്തലയിലെ കുടുംബം

ഇറ്റലിയിൽ നിന്നെത്തിയ റാന്നി എെത്തലയിലെ കുടുംബത്തിൽ നിന്നായിരുന്നു സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കം. 2020 മാർച്ച് ഒന്നിന് നാട്ടിലെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും പനി ലക്ഷണങ്ങൾ കണ്ടെങ്കിലും കൊവിഡ് സ്ഥിരീകരിക്കാൻ മാർച്ച് എട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും രോഗബാധിതർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യുകയുണ്ടായി. അവരുടെ സഞ്ചാരപാത തയ്യാറാക്കിയാണ് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരെ കണ്ടെത്തി നിർബന്ധിത ക്വാറന്റീനിലാക്കിയത്. രോഗം പകർത്തിയവരെന്ന് ഐത്തലയിലെ കുടുംബത്തിന് നേരെ വിമർശനമുയർന്നപ്പോൾ അവർക്കുണ്ടായ മനോവേദന ചെറുതല്ല. പക്ഷേ, പിന്നാലെ പല രാജ്യങ്ങിലും കൊവിഡ് അതിതീവ്ര വ്യാപനത്തിലേക്ക് കടന്നു. വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ നിരവധിയാളുകൾക്ക് രോഗവും അവരിൽ നിന്ന് രോഗപ്പകർച്ചയുമുണ്ടായി.

രണ്ടാം തരംഗത്തിൽ മരണർസംഖ്യയേറിയത് ആശങ്ക പരത്തുന്നതിനിടെ കൊവിഡ് പ്രതിരോധ നടപടികൾക്ക് സർക്കാർ വേഗത കൂട്ടുകയും ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ പത്തനംതിട്ടയിൽ ഗണ്യമായ വർദ്ധന രേഖപ്പെടുത്തിയിരുന്നില്ല. പരമാവധി പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെയായിരുന്നു.

പ്രതിരോധ വാക്സിനേഷനിൽ സംസ്ഥാനം മുന്നിലെത്തിയതോടെ കൊവിഡിനെ കൈപ്പിടിയിലാക്കാൻ കഴിഞ്ഞു. നിലവിലുള്ള ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ള വിദ്യാർത്ഥികളുടെ ആദ്യ ഡോസ് വാക്സിനേഷനും ഏറെക്കുറെ പൂർത്തിയായി. പത്തനംതിട്ട ജില്ലയിൽ കൊവിഡ് വ്യാപനം കഴിഞ്ഞ ദിവസം അഞ്ച് പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങി. തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 71 ആയിരുന്നു.

ചൂഷണങ്ങൾ തടയണം

കൊവിഡ് കുറഞ്ഞ് ജനജീവതം സാധാരണ നിലയിലായതോടെ തൊഴിൽമേഖല പൊതുവേ ഉണർന്നു. എന്നാൽ, ഇൗ രംഗത്ത്ചൂഷണവും അരങ്ങേറുകയാണ്. സാധനവില ക്രമാതീതമായി ഉയർന്നു. നിർമാണ മേഖലയിലെ സാമഗ്രികൾക്ക് വില കുതിച്ചുകയറി. ചൂഷണങ്ങൾ തടയാൻ പരിശോധന സംവിധാനം കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിന് പരിഹാരമായിട്ടില്ല. കൊവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ സ്ഥിതി പരിതാപകരമാണ്. നാട്ടിൽവന്ന് സ്വന്തമായി ബിസിനസ് നടത്താൻ ശ്രമിക്കുമ്പോൾ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിപ്പോകുന്നു. നാട്ടിൽ നിൽക്കാനും വിദേശത്തേക്ക് പോകാനും കഴിയാതെ ആശങ്കയിലായ ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ജനം പുറത്തിറങ്ങി തുടങ്ങിയതോടെ ആശുപത്രികളിൽ കൊവിഡേതര രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് മുതലെടുത്ത് ലാബുകളും ക്ളിനിക്കുകളും പരിശോധനകൾക്ക് ഫീസ് കൂട്ടിയതായും പരാതികളുണ്ട്. കൊവിഡ് പിന്മാറുമ്പോൾ ഇങ്ങനെ ഒട്ടേറെ ദുരിതങ്ങൾ നിശബ്ദമായി കടന്നുവരുന്നുണ്ട്. സർക്കാർ പരിശോധനാ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ ചൂഷണം മറ്റൊരു വൈറസായി ജനങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകർക്കും. ചൂഷണങ്ങൾക്കെതിരെയുള്ള വാക്സിനേഷൻ അതിശക്ത നടപടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.