അടൂർ : നാലുവർഷം കൊണ്ട് പാൽ ഉൽപ്പാദനത്തിൽ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസനവകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജില്ലാക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം പാൽ ഉത്പാദനത്തിൽ ഇപ്പോൾ രണ്ടാംസ്ഥാനത്താണുള്ളത്. മുൻപെങ്ങുമില്ലാത്തതരത്തിലാണ് സംസ്ഥാനത്ത് പാൽ ഉൽപ്പാദനം നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ കന്നുകാലികൾ, കോഴികൾ എന്നിവ നഷ്ടപ്പെട്ട കർഷകർക്കും പക്ഷിപ്പനി മൂലം താറാവുകൾ നഷ്ടപ്പെട്ട കർഷകർക്കും നഷ്ടപരിഹാരം വിതരണം ചെയ്യാനായി. സാധാരണ കർഷകരെ സഹായിച്ചു കൊണ്ടാണ് വകുപ്പ് മുൻപോട്ടു പോകുന്നത്. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി സമസ്തമേഖലകളിലും സമഗ്രമായ വികസനമാണ് സർക്കാർ നടപ്പാക്കിയതെന്ന് അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീനാപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |