തിരുവനന്തപുരം:രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദ്ദേശം അവഗണിച്ച കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണനെതിരെ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെയും നിയമവശങ്ങളെയും കുറിച്ച് തന്റെ അഭിഭാഷകരുമായി ഗവർണർ ചർച്ച നടത്തി. ചെന്നൈയിലേക്ക് പോയിട്ടുള്ള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ മാർച്ച് 16 ന് തിരികെയെത്തുമ്പോഴേക്കും നിയമോപദേശം കിട്ടുമെന്നാണ് കരുതുന്നത്. വൈസ് ചാൻസലറുടെ നടപടി തെറ്റായ കീഴ്വഴക്കങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് രാജ്ഭവൻ.
. ഗവർണർ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം രാജ് ഭവനിൽ നേരിട്ടെത്താറുണ്ട്. ഗവർണർ നിയമിച്ച വൈസ് ചാൻസലർ , അദ്ദേഹം ആവശ്യപ്പെട്ടിട്ടും എത്താതിരുന്നത് ധിക്കാരമായാട്ടാണ് കാണുന്നത്. കേരള സർവീസ് ചട്ടങ്ങൾ വി.സിക്കും ബാധകമായതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനും ഗവർണർക്ക് സാധിക്കും. ഹൈക്കോടതി ജഡ്ജിക്ക് സമാന പദവിയുള്ള ആളെ അദ്ധ്യക്ഷനാക്കി പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി വി.സിയെ പുറത്താക്കാനും കഴിയും. എന്നാൽ കല്പിത സർവകലാശാല വി.സിക്കെതിരെ നടപടിയെക്കാൻ യു.ജി.സിയുടെ പ്രത്യേക അനുമതി വേണം. ഇത്തരം നടപടികളിലേക്ക് നീങ്ങിയാൽ അതിന് സമയമെടുക്കും. വൈസ് ചാൻസലറുടെ കാലാവധി മേയ് മാസത്തിൽ അവസാനിക്കുകയാണ്.
വിവാദങ്ങൾക്ക് വഴി വച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ ചീഫ് സെക്രട്ടറി ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു വരുകയാണ്. ഗവർണർക്ക് നൽകുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടി . ഗവൺമെന്റുമായി സമീപ കാലത്ത് പല വിഷയങ്ങളിലും ശീതസമരം നടത്തുന്ന ഗവർണറുടെ പുതിയ നിലപാടും പിണറായി സർക്കാരിന് അലോസരമുണ്ടാക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |