കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലിയർപ്പിച്ച് കോഴിക്കോട് പൗരാവലി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ ഒരുക്കിയ അനുസ്‌മരണയോഗത്തിൽ സമൂഹത്തിന്റെ വ്യത്യസ്തതുറകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.
കേരളത്തെ മനുഷ്യസ്‌നേഹത്തിൽ അധിഷ്ഠിതമായ സമൂഹമായി കെട്ടിപ്പടുക്കുന്നതിന് സമർപ്പിതജീവിതം നയിച്ച മഹാവ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അനുശോചന പ്രമേയത്തിൽ പറഞ്ഞു. ജീവിതത്തിലുടനീളം വിശുദ്ധിയുടെ വെൺമ കാത്തുസൂക്ഷിക്കുകയും മതസൗഹാർദ്ദത്തിന്റെ കൊടിയടയാളം ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹാവ്യക്തിത്വത്തെയാണ് കൈരളിയ്ക്ക് നഷ്ടമായത്. സൗമ്യതയാണ് തങ്ങളുടെ മുഖമുദ്ര. ജാതി മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്‌നേഹിച്ചും വിവാദങ്ങളോട് അകലം പാലിച്ചും അദ്ദേഹം ജീവിതം ക്രമീകരിച്ചു. കേരളീയ സമൂഹത്തിന്റെ മത സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നൂറു കണക്കിന് പള്ളികളുടെ ഖാസി സ്ഥാനവും വഹിച്ചു. 2009 മുതൽ സംസ്ഥാന മുസ്ലിംലീഗിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വേണ്ടി അക്ഷീണം യത്‌നിച്ച മഹാപ്രതിഭയുടെ ആകസ്മിക വിയോഗം കേരളീയ സമൂഹത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. വരുന്നവരുടെ ജാതിയും മതവും അന്വേഷിക്കാതെ സ്‌നേഹം പകർന്നേകിയ തറവാടിന്റെ പ്രതിനിധിയാണ് തങ്ങളെന്നും മേയർ അനുസ്മരിച്ചു.
നിലാവ് മാഞ്ഞു പോയെങ്കിലും അതിന്റെ പ്രഭയിൽ മുന്നോട്ട് പോകുമെന്ന് എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉന്നതമാതൃകയാണ് തങ്ങളുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷനായിരുന്നു. നജീബ് കാന്തപുരം എം.എൽ.എ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ, ടി.ആർ.രാമവർമ്മ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, ഡോ.ജെൻസൻ പുത്തൻവീട്ടിൽ, കെ.പി.ശ്രീശൻ, ഹുസൈൻ മടവൂർ, സി.എൻ.വിജയകൃഷ്ണൻ, പി.കെ. ഫിറോസ്, യു.സി.രാമൻ, പാറക്കൽ അബ്ദുള്ള, കെ. മൊയ്തീൻകോയ, സി.പി. ചെറിയ മുഹമ്മദ്, കാസിം ഇരിക്കൂർ, ഡോ.കെ.മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ ർ.റസാഖ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |