കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തിങ്കളാഴ്ച വൈകിട്ട് സഹോദരന്മാർ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിനിടെ നടന്ന വെടിവയ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മാതൃസഹോദരൻ മാത്യു സ്‌കറിയയും (പൂച്ചക്കല്ലിൽ രാജു 78) മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ ജോർജ് കുര്യന്റെ (പാപ്പച്ചൻ, 52) റിവോൾവറിൽ നിന്നുള്ള വെടിയേറ്റ് ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോർജ് കുര്യൻ കുടുംബസ്വത്തിലെ രണ്ടര ഏക്കർ കഴിഞ്ഞ ദിവസം പിതാവിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിച്ചു വിൽക്കാനായിരുന്നു പദ്ധതി. തന്നോട് ആലോചിക്കാതെ കുടുംബസ്വത്ത് എഴുതിയെടുത്തതറിഞ്ഞ് ഊട്ടിയിൽ വ്യവസായിയായ സഹോദരൻ രഞ്ജു മണ്ണാറക്കയത്തെ കുടുംബവീട്ടിലെത്തുകയായിരുന്നു. വാക്കു തർക്കത്തിനിടെ ജോർജ് റിവോൾവറെടുത്ത് രഞ്ജുവിന്റെ തലയ്ക്ക് വെടിയുതിർത്തു. തടയാൻ ശ്രമിച്ച
മാതൃസഹോദരൻ മാത്യു സ്കറിയയ്ക്കും വെടിയേറ്റു. പൊലീസ് ഇരുവരെയും
കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജു അതിനകം മരിച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാത്യു സ്‌കറിയ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
മാത്യു സ്‌കറിയയുടെ സംസ്‌കാരം നാളെ മുണ്ടക്കയത്ത് നടക്കും. ഭാര്യ: ആനി മാത്യു. മക്കൾ: രേണു, അഞ്ജു, അന്നു, നീതു. മരുമക്കൾ: മാത്യു ചാക്കുള, മാത്യു കുരുവിനാക്കുന്നേൽ, മാത്യു ആനത്താനം, ജോസഫ് പുളിക്കൻ.
രഞ്ജുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് പളളി സെമിത്തേരിയിൽ.
ബിസിനസ് തകർന്നു, ഇപ്പോൾ കുടുംബവും
ജീമോൾ ഐസക്
കോട്ടയം : കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് തകർന്നതോടെയാണ് ജോർജ് കുര്യൻ പിതാവിനെ സമീപിച്ച് കുടുംബസ്വത്തിൽ നിന്ന് രണ്ടര ഏക്കർ എഴുതി വാങ്ങിയത്. ഇവിടെ വില്ലകൾ നിർമ്മിച്ച് വിൽക്കാനായിരുന്നു പദ്ധതി. തന്നോട് ആലോചിക്കാതെ നടത്തിയ നീക്കം സഹോദരൻ രഞ്ജുവിന് ഇഷ്ടപ്പെട്ടില്ല. തുടർന്നുണ്ടായ തർക്കമാണ് കാഞ്ഞിരപ്പള്ളിയിലെ കരിമ്പനാലിൽ കുടുംബത്തിൽ രണ്ടു പേരുടെ കൊലപാതകത്തിൽ കലാശിച്ചത്. വ്യവസായിയായ രഞ്ജു കുടുംബത്തോടൊപ്പം ഊട്ടിയിലെ കോട്ടഗിരിയിലാണ് താമസിക്കുന്നത്. ജോർജും രഞ്ജുവും ഇടയ്ക്ക് നാട്ടിൽ വന്നു പോകുമെന്നല്ലാതെ അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നാട്ടിൽ വന്നാൽ തന്നെ ജോർജ് കാഞ്ഞിരപ്പള്ളിയിൽ ലോഡ്ജിൽ മുറിയെടുത്താണ് തങ്ങാറുള്ളത്. പലയിടങ്ങളിലായി റബ്ബർ, ഏലം കൃഷിയും എസ്റ്റേറ്റ് ബിസിനസുകളും ജോർജിനുണ്ട്. ഇവർക്ക് ഒരു സഹോദരി കൂടിയുണ്ട്.
മാതൃസഹോദരൻ മാത്യു സ്‌കറിയയുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് തിങ്കളാഴ്ച ജോർജും രഞ്ജുവും കുടുംബവീട്ടിലെത്തിയത്. മാതാപിതാക്കൾ സമീപത്തെ ഹാളിലിരിക്കെയായിരുന്നു വെടിവയ്പ്. രണ്ടു ജോലിക്കാരും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. 21വയസ് മുതൽ ജോർജിന്റെ കൈവശം തോക്കുണ്ട്. ലൈസൻസുള്ള തോക്കാണെന്ന് പൊലീസ് പറഞ്ഞു. രഞ്ജുവിന്റെ പക്കലും തോക്കുണ്ടായിരുന്നെങ്കിലും ലൈസൻസ് പുതുക്കാത്തതിനാൽ പൊലീസിന് കൈമാറിയിരുന്നു. ഫിംഗർ പ്രിന്റ്, സയന്റിഫിക് , ബാലിസ്റ്റിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |