കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊടുങ്ങലൂർ നഗരസഭാ യോഗത്തിൽ ഭരണപ്രതിപക്ഷ വനിതകളുടെ ഏറ്റുമുട്ടൽ. ഇതേത്തുടർന്ന് നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനജ ഉൾപ്പെടെ 11 എൽ.ഡി.എഫ് വനിതാ കൗൺസിലർമാരെയും 14 ബി.ജെ.പി കൗൺസിലർമാരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നഗരസഭാ കൗൺസിൽ യോഗം ചേർന്ന ഉടനെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
കൊടുങ്ങല്ലൂർ ബൈപ്പാസിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും മുൻകൂട്ടി തീരുമാനിച്ച അജണ്ട പരിഗണിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. എന്നാൽ അംഗീകരിക്കാൻ വിസമ്മതിച്ച ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. പ്ലക്കാർഡും മുദ്രവാക്യം വിളിയുമായി നിരന്ന പ്രതിപക്ഷ കൗൺസിലർമാർ യോഗനടപടികൾ തടസ്സപ്പെടുത്തി. ഇതോടെ അജണ്ടകൾ പാസാക്കിയതായി അറിയിച്ച ചെയർപേഴ്‌സൺ യോഗം പിരിച്ചുവിട്ടു ചേംബറിലേക്ക് പോയി.
പിന്നീട് ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ചെയർപേഴ്‌സന്റെ ചേംബറിനു മുമ്പിൽ മുദ്രവാക്യം വിളിയുമായി എത്തിയെങ്കിലും ചെയർപേഴ്‌സൺ കൂട്ടാക്കിയില്ല. അതോടെ ബി.ജെ.പിയുടെ വനിതാ കൗൺസിലർമാർ ചെയർപേഴ്‌സനെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെയർപേഴ്‌സൺ പുറത്തേക്കുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കൗൺസിലർമാർക്ക് പരിക്കേറ്റത്.
ബഹത്തിനിടയിൽ ചെയർപേഴ്‌സന്റെ വാച്ച് നിലത്ത് വീണ് പൊട്ടുകയും മൊബൈൽ ഫോൺ താഴെ വീണ് തകരാറിലാവുകയും ചെയ്തു. പൊലീസ് എത്തിയെങ്കിലും സംഘത്തിൽ ഒരു വനിതാ പൊലീസ് മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈ.എസ്.പി സലീഷ് എസ്. ശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് ഇരുകക്ഷികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും ബി.ജെ.പിയും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കൊടുങ്ങല്ലൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ റാന്തൽ വിളക്കുമായി ഒറ്റയാൾ സമരം. കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അയ്യാരി അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കോൺഗ്രസ് കൗൺസിലറായ വി.എം. ജോണി റാന്തൽ വിളക്ക് തെളിച്ച് സമരം നടത്തിയത്.
കൗൺസിലിൽ എൽ.ഡി.എഫ് - ബി.ജെ.പി പോർവിളിക്കിടെയാണ് വി.എം. ജോണി റാന്തൽ തെളിയിച്ച് പ്രതിഷേധിച്ചത്. കൗൺസിൽ ഹാളിലും തുടർന്ന് ഓഫീസിനു മുമ്പിലുമാണ് വി.എം. ജോണി കുത്തിയിരിപ്പ് സമരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |