വർക്കല: മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധനാഫലം വന്നാലേ മരണകാരണം കൃത്യമായി ഉറപ്പിക്കാനാകൂ. ബെഡ് റൂമുകളിലും ഹാളിലും എ.സി ഘടിപ്പിച്ചിരുന്ന വീട്ടിലെ ഹാളിലെ ടി.വിയുടെ സ്വിച്ച് ബോർഡിരുന്ന ഭാഗത്തു നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ടി.വിയുടെ സ്വിച്ച് ബോർഡിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പൊരി ഹാളിലെ സോഫാ സെറ്റിയിലേക്കോ ജനാല കർട്ടനിലേക്കോ വീണിരിക്കാം. സോഫാസെറ്റിയും വിൻഡോ കർട്ടനും തീപിടിച്ചതോടെ മേൽക്കൂരയിലെ സീലിംഗിലും മറ്റും തീ പടർന്നു. എ.സി പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ തീ ആളിപ്പടരാതെ നീറിയും പുകഞ്ഞും കത്തിക്കൊണ്ടിരുന്നത് വീട്ടിനുള്ളിൽ കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ നിറയുന്നതിന് കാരണമായിട്ടുണ്ടാകാം. പത്തടിവലിപ്പമുള്ള മുറികളിൽ തിങ്ങിനിറഞ്ഞ് ഫർണിച്ചറുകളും ഉണ്ടായിരുന്നു. സോഫ, ഡൈനിംഗ് ടേബിൾ, ജിപ്സം ബോർഡ് ഉപയോഗിച്ച് ചെയ്ത റൂഫ് സീലിംഗ് എന്നിവ തീപിടിത്തത്തിന്റെ വ്യാപ്തികൂട്ടി. വാതിലും ജനാലകളും അടച്ചിട്ടിരുന്നതും എ.സി ഉണ്ടായിരുന്നതിനാൽ എയർ ഹോളുകൾ അടച്ചതും മുറികളിൽ നിറഞ്ഞ വിഷവാതകങ്ങൾ പുറത്തുപോകുന്നതിനു തടസമായി. വിഷവാതകം ശ്വസിച്ച് ആളുകൾ അബോധാവസ്ഥയിലായതാകാം തീപിടിത്തം അറിയാതിരിക്കാനിടയാക്കിയതെന്നാണ് പൊലീസിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയും നിഗമനം. കറുത്തിരുണ്ട പുകച്ചുരുളുകൾ നിറഞ്ഞ വീട്ടിനുള്ളിലെ ശക്തമായചൂടിൽ ശരീരം വരളുകയും വിഷവാതകം ഉള്ളിൽ കടന്ന് ശ്വാസതടസവും ശാരീരിക അസ്വസ്ഥതകളുമുണ്ടാകുകയും ചെയ്തതാണ് മരണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.
പഴയ വീട് കുറച്ചുകാലം മുമ്പാണ് പുതുക്കിപ്പണിതത്. പഴയ വയറിംഗുകളും ഇലക്ട്രിക്കൽ ഫിറ്റിംഗ്സുമാകാം ഷോർട്ട് സർക്യൂട്ടിന് കാരണമായത്. മുറികളിൽ നിന്നും സിറ്റൗട്ടിൽ നിന്നും ശേഖരിച്ച ചാമ്പൽ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം പരിശോധനയ്ക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. കോടതി മുഖാന്തരം ലാബിലേക്ക് കൈമാറുന്ന സാമ്പിളുകളുടെ ഫലവും മരണകാരണം ഉറപ്പിക്കുന്നതിൽ നിർണായകമാകും. രാഹുൽ നിവാസിലെയും സമീപവാസിയായ ബജുവിന്റെ വീട്ടിലെയും സിസി ടിവി ദൃശ്യങ്ങളിൽ സംശയകരമായി യാതൊന്നുമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |