വർക്കല: ഇളയമകന്റെ വിവാഹം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് രാഹുൽനിവാസിലെ കൂട്ടദുരന്തം. പ്രതാപന്റെ ഇളയമകൻ അഹിലിന്റെ വിവാഹം നാട്ടുകാരിയായ പെൺകുട്ടിയുമായി തീരുമാനിച്ചിരുന്നു. അഹിലിനും കുടുംബത്തിനുമുണ്ടായ അപകടമറിഞ്ഞ് കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ പ്രതിശ്രുതവധു മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണു. എൻജിനിയറിംഗ് ബിരുദധാരിയാണ് അഹിൽ. എം.ബി.എ കഴിഞ്ഞ് അച്ഛനൊപ്പം പച്ചക്കറി ബിസിനസ് നടത്തുന്ന ചേട്ടൻ നിഹുലിനെപ്പോലെ അഹിലും സഹായിക്കാൻ കടയിലെത്തുമായിരുന്നു.
വിവാഹത്തിനും റിസപ്ഷനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച പ്രതാപൻ കുടുംബാംഗങ്ങൾക്കും വ്യാപാരി സുഹൃത്തുക്കൾക്കുമൊപ്പം അത് ആഘോഷിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. വിവാഹക്ഷണക്കത്ത് തയ്യാറാക്കാനും വസ്ത്രങ്ങളും സ്വർണവും മറ്റും വാങ്ങാനുമുള്ള ആലോചനകൾ നടത്തിയിരുന്ന കുടുംബം വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. വിദേശത്ത് നിന്ന് അടുത്തമാസം മൂത്തമകനും കുടുംബവും മറ്റ് ബന്ധുക്കളുമെല്ലാമെത്തി ചടങ്ങ് മോടിയാക്കാനിരിക്കെയാണ് ദുരന്തം. കഴിഞ്ഞദിവസം വൈകുന്നേരവും
അയൽവാസികളും സുഹൃത്തുക്കളുമൊക്കെയായി കാണുകയും വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത കുടുംബത്തിന്റെ അപ്രതീക്ഷിത വിയോഗം അടുത്ത ബന്ധുക്കൾക്കെന്നപോലെ നാട്ടുകാർക്കും താങ്ങാനാവുന്നില്ല. പ്രതാപനും കുടുംബത്തിനുമുണ്ടായ ദുരന്തമറിഞ്ഞ് വർക്കല, ചെറുന്നിയൂർ പ്രദേശങ്ങളിൽ നിന്ന് ധാരാളം പേരാണ് ഇന്നലെ രാവിലെ മുതൽ രാഹുൽ നിവാസിലേക്ക് എത്തിയത്. വീട്ടുമുറ്റത്തും സിറ്റൗട്ടിലും നിറഞ്ഞചിരിയും സൗഹൃദവുമായി നാട്ടുകാരോട് ഇടപെട്ടിരുന്ന പ്രതാപനും കുടുംബവും ഓർമ്മയായത് ആർക്കും ഉൾക്കൊള്ളാനായില്ല. വീടിന് തീപിടിത്തമുണ്ടായി പൊള്ളലേറ്റെന്ന വാർത്ത അതിരാവിലെ കാട്ടുതീപോലെ നാടാകെ പരന്നെങ്കിലും അത് കുടുംബത്തിന്റെ കൂട്ടക്കുരുതിയിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |