ഒല്ലൂർ: തമിഴ്‌നാട്ടിലെ പഴനി ആണ്ടവ ക്ഷേത്രത്തിലേതുപോലെ 2,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുത്തൂർ ചോച്ചേരിമലയിലെ സുബ്രഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ 239 കൽപ്പടവുകളുടെ സമർപ്പണം 13ന് വൈകിട്ട് നടക്കും.
ക്ഷേത്രം മുഖ്യരക്ഷാധികാരി ടി.എസ് അനന്തരാമൻ വൈകിട്ട് ആറിനാണ് സമർപ്പണം നടത്തുക. ഉയരത്തിലെ സാമ്യം മാത്രമല്ല പഴനിയിലെ പോലെ ഇവിടുത്തെ പ്രധാന വഴിപാടും തലമുണ്ഡനം ചെയ്യലാണ്.
പണ്ട് മുതലേ, മലമുകളിലെ ഈ ക്ഷേത്രത്തിൽ സമീപസ്ഥർ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചിരുന്നു. കാലപ്പഴക്കത്താൽ ജീർണിച്ച ഈ ക്ഷേത്രത്തിന് ചിന്മയാനന്ദ സ്വാമികൾ പുന:പ്രതിഷ്ഠ നടത്തിയതോടെയാണ് പുരോഗതി ഉണ്ടായത്. 239 കൽപ്പടവുകൾക്കിടയിൽ 14 വിശ്രമത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. കാനനപ്പാതയിലൂടെ ചെങ്കുത്തായ വഴിയിൽ കൂടി മറ്റൊരു റോഡും വാഹനങ്ങൾക്കായി നിർമ്മിച്ചിട്ടുണ്ട്. ജാതി മത ഭേതമന്യേ ഏവർക്കും പ്രവേശനമുള്ള ഈ ക്ഷേത്രത്തിന്റെ വട്ട ശ്രീകോവിലിന്റെ നിർമ്മാണച്ചടങ്ങിന് വിവിധ മതസ്ഥരെത്തിയിരുന്നു. പ്രധാന പ്രതിഷ്ഠയ്ക്കും മറ്റു കൊത്തുപണികൾക്കുമായി തമിഴ്‌നാട്ടിലെ വിദഗ്ദ്ധ തൊഴിലാളികളാണ് നേതൃത്വം നൽകുന്നത്. 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രപരിസരത്ത് നിന്നും മനോഹര കാഴ്ചകൾ കാണാനാകും. ദർശനത്തിനായും പ്രകൃതി സൗന്ദര്യം നുകരാനുമായി നിരവധി പേർ ദിവസവും ഇവിടെയെത്തുന്നുണ്ട്.
ഗണപതി പ്രതിഷ്ഠ 13ന്
കൽപ്പടവുകൾക്ക് താഴെയുള്ള ഗണപതി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ 13 ന് രാവിലെ നടക്കും. തുടർന്ന് ഈ വർഷത്തെ പൂയാഘോഷം 14 ന് നടക്കുമെന്ന് പ്രസിഡന്റ് രാജൻ മുളങ്ങാട്ടുകര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |