മലപ്പുറം: കൊവിഡ് മൂലം മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായ അപേക്ഷയിൽ ഇനിയും തീർപ്പാക്കാനുള്ളത് 928 എണ്ണം. ഫെബ്രുവരി വരെ ജില്ലയിൽ 4,499 പേർക്കാണ് 50,000 രൂപയുടെ ധനസഹായം ലഭിച്ചത്. സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 5,427 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മലപ്പുറം സംസ്ഥാനത്ത് ആറാമതാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണമുണ്ടായത്. 7,811 പേർ. കൊല്ലം - 5,783, എറണാകുളം - 6,960, തൃശൂർ - 6,771 , കോഴിക്കോട് - 5,777 എന്നിങ്ങനെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വച്ച് മരണമടഞ്ഞവരുടെ അടുത്ത ആശ്രിതർക്കും കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നുണ്ട്. എന്നാൽ വിദേശങ്ങളിൽ മരണപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
ആദ്യം 527, പിന്നെ 4,890 കൂടി
മതിയായ രേഖകളുടെ അഭാവത്തിൽ ആദ്യഘട്ടത്തിൽ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടാതെ പോയവ പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുതുക്കിയിരുന്നു. ഇപ്രകാരം 2021 മേയ് 20 മുതൽ 2022 ഫെബ്രുവരി വരെ 4,890 മരണങ്ങളാണ് ജില്ലയിലെ പട്ടികയിൽ വീണ്ടും ഉൾപ്പെട്ടത്. ഇതിന് മുമ്പ് ആകെ 537 കൊവിഡ് മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് മരണപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം പലയിരട്ടിയായയും കൂടുതൽ പേർക്ക് ധനസഹായം ലഭിച്ചതും.
സാമ്പിൽ എടുത്ത നാൾ മുതലോ, കൊവിഡ് ബാധ സ്ഥിരീകരിച്ചത് മുതലോ 30 ദിവസം വരെയുള്ള മരണങ്ങളും കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് ബാധിച്ചയാൾ അതേ അഡ്മിഷനിൽ 30 ദിവസങ്ങൾക്കപ്പുറവും തുടരവെ മരണപ്പെടുകയാണെങ്കിലും ഇപ്പോൾ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. സുപ്രീംകോടതി വിധിയോടെ ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപേക്ഷകൾ വില്ലേജുകളിൽ ഓഫ്‌ലൈനായും സ്വീകരിക്കും. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ കൊവിഡ് മരണം സംഭവിച്ച വീടുകൾ സന്ദർശിച്ച് അപേക്ഷകൾ വാങ്ങുന്നതിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ മരണങ്ങൾ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ധനസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |