കൊല്ലം: നവീകരണം പൂർത്തിയായിവരുന്ന കൊല്ലം - പുനലൂർ റെയിൽവേ ലൈനിൽ വൈദ്യുതി എൻജിന്റെ പരീക്ഷണ ഓട്ടം 19ന് നടക്കും. 20നാണ് സേഫ്ടി കമ്മിഷണറുടെ പരിശോധന. സേഫ്ടി കമ്മിഷണറുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും മധുര ഡിവിഷൻ, ട്രെയിനുകൾ ഓടിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുക.
പുനലൂർ മുതൽ കൊല്ലം വരെയുള്ള വൈദ്യുതീകരണ ജോലികളുടെ പുരോഗതി റെയിൽവേ ദക്ഷിണ മേഖലാ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിഫിക്കേഷൻ എൻജിനിയർ മേത്തയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഹെഗ്ഡേ, സീനിയർ ഡിവിഷണൽ ഇലക്ട്രിഫിക്കേഷൻ എൻജിനിയർ ബിച്ചു രമേശ്, എക്സി. ഇലക്ട്രിഫിക്കേഷൻ എൻജിനിയർ എം.എസ്. രോഹൻ, സീനിയർ ഇലക്ട്രിഫിക്കേഷൻ എൻജിനിയർ ആർ. രാധാകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കുണ്ടറ മുതൽ കൊല്ലം വരെയുള്ള പാതയിൽ വയറിംഗ്, എർത്തിംഗ്, ഡോൺഡിംഗ്, മരം മുറിക്കൽ ജോലികളാണ് തീരാനുള്ളത്. 4,038 മരങ്ങളാണ് മുറിച്ചുനീക്കേണ്ടത്. വനം വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും കരാർ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടത്തിന് മുമ്പ് തടസമായി നിൽക്കുന്ന ശിഖരങ്ങൾ മുറിക്കാനാണ് നീക്കം. പെരുനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിനുകൾ ഓടുക്കുക. 25 കിലോവാട്ട് വൈദ്യുതി വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |