ന്യൂഡൽഹി: 32 വർഷമായി ജയിലിൽ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ദീർഘകാല ജയിൽവാസവും നല്ല നടപ്പും പരിഗണിച്ചാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ബി.എൽ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പേരറിവാളൻ മൂന്ന് തവണ പരോളിൽ പുറത്തിറങ്ങിയപ്പോഴും പരാതികളൊന്നുമുണ്ടായിരുന്നില്ലെന്നും ജാമ്യത്തിൽ പുറത്തിറങ്ങാൻ അദ്ദേഹത്തിന് അർഹതയുണ്ടെന്ന് കരുതുന്നതായും കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷയെ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. സ്വരാജ് ശക്തമായി എതിർത്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് പേരറിവാളനെന്നും സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നുവെന്നും എ.എസ്.ജി പറഞ്ഞു. ഇപ്പോൾ വീണ്ടും ഇളവ് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആവർത്തിച്ചുള്ള എതിർപ്പ് അവഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം വിചാരണ കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും എല്ലാ മാസവും ഒന്നാം തീയതി സി.ബി.ഐ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
19 വയസിൽ വധശിക്ഷ
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ ബോംബ് നിർമ്മിക്കാൻ സഹായിച്ച പേരറിവാളനെ 19 വയസ്സുള്ളപ്പോഴാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിലാണ് സുപ്രീംകോടതി 2014ൽ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2017 ജനുവരിയിലാണ് ആദ്യ പരോൾ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |