കോട്ടയം : ജില്ലാ ഭരണസിരാകേന്ദ്രമാണ്. പക്ഷെ ഒറ്റനോട്ടത്തിൽ കണ്ടാൽ കുപ്പത്തൊട്ടിയാണെന്നേ പറയൂ. വിവിധ സർക്കാർ ഓഫീസുകളുടെ ഇടനാഴികളിൽ കൂട്ടിയിട്ടിരിക്കുന്നതിൽ മദ്യക്കുപ്പികൾ വരെയുണ്ട് ! ഇത്രയേറെ കുപ്പികൾ പൊതുജനം ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുമോയെന്നതാണ് സംശയം. പഴയ അലമാരകൾ, ഉപയോഗശൂന്യമായതും തുരുമ്പെടുത്തതുമായ കസേരകൾ, പ്രിന്ററുകൾ, മേശകൾ തുടങ്ങിയ സാധനങ്ങൾക്കിടയിലാണ് കുപ്പികളും ഇടംപിടിച്ചിരിക്കുന്നത്. വിവിധ ആവശ്യത്തിന് എത്തുന്നവർക്ക് സഞ്ചരിക്കേണ്ട ഇടനാഴികളിലും നാടപ്പാതകളുടെയും ഇരുവശങ്ങളിലും ഇവ കൂട്ടിയിട്ടിരിക്കുന്നത് ദുരിതം സൃഷ്ടിക്കുകയാണ്. ഓഫീസുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പഴയ വസ്തുക്കൾ പുറത്തേക്ക് മാറ്റിയതാണെന്നാണ് ജീവനക്കാർ പറയുന്നത്. ഇവ പിന്നീട് ലേലത്തിൽ കൊടുക്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങൾ പൊടിപിടിച്ച് മാറാല കെട്ടിയ നിലയിലാണ്.
ഹരിതകർമ്മസേന നിഷ്‌ക്രിയം
പഴയ വസ്തുക്കൾ ഹരിത കർമസേനയുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യേണ്ടത്. ഇവർ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. കൂടാതെ കളക്ടറേറ്റിലെ കോണിപ്പടികൾക്ക് സമീപം വിവിധ യൂണിയനുകളുടെ ബോർഡുകളും മറ്റും ചാരിവച്ചിരിക്കുന്ന നിലയിലുമാണ്. വളപ്പിൽ പിടിച്ചെടുത്ത വാഹനങ്ങളും കൂട്ടിയിട്ട നിലയിലാണ്. പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |