കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് യുവതിയെ തലക്കടിച്ച് വീഴ്ത്തി കഴുത്തിലെ സ്വർണമാലയും കമ്മലും മോതിരവും പിടിച്ചു പറിച്ച് കാട്ടിലേക്ക് കടന്ന പ്രതിയെ കണ്ടെത്താൻ ഡ്രോൺ പറത്തി പൊലീസ്. കാഞ്ഞിരപൊയിലിലെ അനിലിന്റെ ഭാര്യ ബിജിത(30) യെ അക്രമിച്ച കറുകവളപ്പിലെ പെരളത്ത് വീട്ടിൽ അശോകൻ എന്ന അഭിയ്ക്കായാണ് കാസർകോട്ട് നിന്നെത്തിയ ഡ്രോൺ ഉപയോഗിച്ച് നീലേശ്വരം പൊലീസ് തിരച്ചിൽ നടത്തിയത്.
. ഇന്നലെ വൈകിട്ടാണ് പൊലീസ് ഡ്രോണിന്റെ സഹായത്തോടെ കാടിളക്കി തിരച്ചിൽ ആരംഭിച്ചത് നാട്ടുകാരും തിരച്ചിൽ പങ്കെടുത്തു. തായന്നൂർ കറുകവളപ്പിൽ അശ്വതി നിവാസിൽ ടി.വി.പ്രഭാകരൻ, മാധവി എന്നിവരുടെ വീടുകളിലെ കവർച്ചയുമായി ബന്ധപ്പെട്ട് തിരഞ്ഞുകൊണ്ടിരിക്കുന്നയാളാണ് വിജിതയെ അക്രമിച്ച കേസിലെ പ്രതിയായ അശോകൻ. ഈയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയാളോടൊപ്പമുണ്ടായിരുന്ന ബന്തടുക്കയിലെ മഞ്ജുനാഥിനെ നാട്ടുകാർ കാട് വളഞ്ഞ് പിടികൂടിയിരുന്നു.
കാട്ടിൽ താമസം; ഒറ്റപ്പെട്ട വീടുകൾ നോക്കി മോഷണം
ഭൂരിഭാഗം സമയവും കാടുകളിലാണ് അശോകൻ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. നേരത്തെ ഈയാൾ സ്വന്തം കുഞ്ഞിനെ മൃഗീയമായി ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
ബിജിത രക്ഷപ്പെട്ടത് തലനാരിഴക്ക്
ബിജിത തലനാരിഴയ്ക്കാണ് അശോകന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 9.45ന് മക്കളെ സ്‌കൂളിലേക്ക് യാത്രയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യുവതി ആക്രമിക്കപ്പെട്ടത്. മുറ്റത്തെ കസേരയിലിരുന്ന യുവതിയുടെ പിന്നിൽ നിന്ന് തലയ്ക്ക് മരക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. യുവതി ബോധംകെട്ട് വീണതോടെ ആഭരണങ്ങൾ ഊരിയെടുത്തു. അർദ്ധ ബോധാവസ്ഥയിൽ ഭർത്താവ് അനിലിനെ വിളിച്ചതോടെ വീണ്ടും തലയ്ക്ക് അടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ നോക്കിയെന്നും ബിജിത പറയുന്നു. പ്രതി സ്ഥലം വിട്ടതിന് പിന്നാലെ ബിജിത ഒരുവിധം വഴിയിലേക്കെത്തിയെങ്കിലും തളർന്ന് വീണു. ഇതുവഴി വന്ന അമ്മാവൻ കൃഷ്ണൻ കണ്ടാണ് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിജിതയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |