ഷൊർണൂർ: വേനൽ കനത്തതോടെ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ഭാരതപുഴയിലെ കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും താളംതെറ്റുന്നു. വേനലിന്റെ കാഠിന്യത്താൽ നീർച്ചാലായി മാറിയ നിളയിൽ നൂറ് കണക്കിന് കുടിവെള്ള, കാർഷിക ജലസേചന പദ്ധതികളാണുള്ളത്.
ഭാരതപുഴയുടെ പ്രകൃതിദത്തമായ നീരൊഴുക്കിനെ തടസപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച തടയണകൾക്ക് താഴെയാണ് പുഴ. ഇവിടം നിലവിൽ കുറ്റിക്കാടുകളും പുൽമേടുകളുമായി മാറിക്കൊണ്ടിരിക്കുന്നത്.
ഭാരതപുഴയിൽ നിന്നും മാന്തിയെടുത്ത മണലിന്റെ ഘനയടി എത്രയെന്ന് പുഴയിൽ പരിശോധന നടത്തിയാൽ അറിയാനാകും. പുഴയുടെ ചിലഭാഗങ്ങളിലെ മേടുകൾ പതിനഞ്ചടിയോളം താഴ്ചയുണ്ട്. വേനലിൽ മലമ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇപ്പോൾ ഭാരതപ്പുഴയിലെ വെള്ളത്തിന്റെ നീരൊഴുക്ക് ഉണ്ടാവുന്നത്. പുഞ്ചകൃഷി ഇറക്കിയ കർഷകർക്ക് പുഴയിലെ ഇറിഗേഷൻ പദ്ധതിയെ ആശ്രയിച്ചാണ് വിളലഭ്യത ഉണ്ടാവുന്നത്. തുടക്കത്തിൽ വെള്ളം കിട്ടുമെങ്കിലും വരാൻ പോകുന്ന രണ്ടുമാസത്തെ കനത്ത ചൂടിൽ കൃഷികൾ കരിഞ്ഞു പോകുമെന്ന ആശങ്കയിലാണ് കർഷകർ.
കുടിവെള്ള പദ്ധതികൾ ഉപയോഗശൂന്യം
ഭാരതപുഴയെ കേന്ദ്രമാക്കി നിർമ്മിച്ചിട്ടുള്ള കുടിവെള്ള പദ്ധതികൾ മിക്കവയും നിലവിൽ തകർന്നു കിടക്കുന്ന അവസ്ഥയാണ്. കോടി കണക്കിന് രൂപ ചെലവിട്ട പദ്ധതികളാണ് കഴിഞ്ഞ പ്രളയത്തിൽ ചെറിയ കേടുപാടുകൾ മൂലം തകർന്നത്. ശേഷം മെയിന്റിനൻസ് നടത്താതെ ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നത്. 75 ലക്ഷത്തോളം ചെലവിട്ട് നിർമ്മിച്ച മുണ്ടായ മേച്ചിരാത്തുകുന്ന് കുടിവെള്ള പദ്ധതി ഇതിനൊരു ഉദാഹരണമാണ്. പദ്ധതി ഉദ്ഘാടനം ചെയ്യും മുമ്പുതന്നെ തകർന്ന് പോയത് നിർമ്മാണത്തിലെ അപാകതയും അഴിമതിയുമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |