SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 AM IST

പൊതുഅടുക്കള വിളമ്പുന്നു,​ പുതുരുചി

adukkala

അടുക്കള, ആഴ്ചയിലൊരിക്കൽ തുറന്നാൽ മതി! കണ്ണൂർ എൻജിനിയറിംഗ് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ 22 കുടുംബങ്ങൾ ചേർന്ന് ആ തീരുമാനമെടുത്തപ്പോൾ എല്ലാവർക്കും സന്തോഷം. ഞായർ ഒഴികെ ആറു ദിവസം മൂന്നു നേരവും പാചകം പൊതു അടുക്കളയിലേക്കു മാറ്റിയപ്പോൾ പിറന്നത് പുതിയ അദ്ധ്യായം. പല വീടുകൾ ഒരു അടുക്കളയിൽ ഒത്തുകൂടിയതോടെ നടുവൊടിക്കുന്ന വീട്ടുജോലി മാത്രമല്ല, ചെലവും നന്നേ കുറഞ്ഞു. ഞായറാഴ്ച മാത്രം ഭക്ഷണം സ്വന്തം വീട്ടടുക്കളയിൽ. പൊതു അടുക്കളയ്‌ക്കായി സ്വന്തം ക്വാർട്ടേഴ്‌സ് വിട്ടുകൊടുത്ത് പ്രിൻസിപ്പൽ രജനിട്ടീച്ചർ താമസം ഹോസ്റ്റലിലേക്കു മാറ്റി.

ഭക്ഷണത്തിനു വേണ്ടുന്നതെല്ലാം അദ്ധ്യാപകർ വാങ്ങി നൽകും. പാചകത്തിന് കുടുംബശ്രീയുമായി ധാരണ. ഒരേസമയം പാചകത്തിന് രണ്ടുപേർ മാത്രം. മൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി കാസറോളുകളിൽ നിറച്ചുവയ്ക്കും. ഓരോ കുടുംബവും സ്വന്തം കാസറോളുകൾ എടുത്തുകൊണ്ടു പോകും. ഭക്ഷണത്തിനു കൃത്യമായ മെനു. എല്ലാവർക്കും ഉണ്ടുനിറഞ്ഞ തൃപ്തി. അദ്ധ്യാപകർക്ക് ക്ളാസുകൾക്കു തയ്യാറെടുക്കാൻ ഇപ്പോൾ ധാരാളം സമയം!

പൊന്നാനിയിൽ

നിന്ന് തുടക്കം

പൊന്നാനിയിലാണ് പൊതു അടുക്കളയുടെ ആദ്യ മാതൃക. തൃക്കാവ് പ്രദേശത്ത് പത്തു വീട്ടുകാർക്കു വേണ്ട പ്രഭാത ഭക്ഷണം, ഉച്ചയ്ക്കും വൈകിട്ടത്തേക്കും വേണ്ട കറികൾ... എല്ലാം പൊതു അടുക്കളയിൽ പാകം ചെയ്യുന്നു. എട്ടുമണിക്കു മുമ്പ് ടിഫിൻ കാരിയറുകളിൽ പത്തു വീടുകളിലെത്തിക്കുന്നു. ചോറും ചായയും മാത്രമേ വീടുകളിൽ തയ്യാറാക്കാറുള്ളൂ. പൊന്നാനി സ്റ്റൈലിനെക്കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് കണ്ട് കണ്ണൂർ എൻജിനിയറിംഗ് കോളേജിലെ ബിൻസിട്ടീച്ചറാണ് അക്കാര്യം ഗിരിജട്ടീച്ചറോടു പറഞ്ഞത്. പറഞ്ഞുപറഞ്ഞ് ക്വാർട്ടേഴ്സിലുള്ളവരെല്ലാം കൂടി അതു പ്രാവർത്തികമാക്കി.

പാവപ്പെട്ടവർക്കായുള്ള സാമൂഹ്യ അടുക്കളകൾ ലോകത്തെമ്പാടുമുണ്ട്. ക്ഷാമകാലത്തും സാമ്പത്തിക തകർച്ചയുടെ കാലത്തും പാശ്ചാത്യരാജ്യങ്ങളിൽപ്പോലും സാമൂഹ്യ അടുക്കളകൾ വ്യാപകമാണ്. പക്ഷേ,​ അയലത്തുകാർക്കുള്ള പൊതുഅടുക്കളകൾ ഇല്ലെന്നു തന്നെ പറയാം. സാമൂഹ്യ അടുക്കളയിൽ നിന്ന് വ്യത്യസ്തമാണ് പൊതു അടുക്കള. ഇവിടെ പാചകം,​ അംഗങ്ങളായ അയലത്തെ കുടുംബങ്ങൾക്കുവേണ്ടി മാത്രമാണ്. ഭക്ഷണം എന്തെന്നു തീരുമാനിക്കുന്നതും ഇവരെല്ലാം ഒരുമിച്ച്. ചെലവ് വിഭജിച്ച് വഹിക്കും.

ചെലവ് കുറഞ്ഞു,​

സമയം കൂടി!

പൊതു അടുക്കള തുടങ്ങുന്നതിനു മുമ്പ് ഓരോ കുടുംബത്തിനും മാസംതോറും 12,​000- 14,​000 രൂപ ഭക്ഷണച്ചെലവിന് വേണമായിരുന്നു. കുടുംബശ്രീയുടെ ഫീസും ഇന്ധനച്ചെലവും അടക്കം അതിപ്പോൾ പരമാവധി 11,​000 രൂപയേ വരൂ. പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം സ്ത്രീയുടെ വീട്ടുജോലി കുറയുന്നതാണ്. കുട്ടികൾക്ക് മെച്ചപ്പെട്ട ഭക്ഷണം നൽകാനും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും വേണ്ടത്ര സമയം.
പൊതു അടുക്കളയിലും സ്‌ത്രീ തന്നെയല്ലേ പാചകം ചെയ്യുന്നതെന്ന് നെറ്റി ചുളിക്കേണ്ട, പാചകക്കാർക്കു നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലിയേക്കാൾ കൂടിയ തുക അധികവരുമാനം കിട്ടുന്നതുകൊണ്ട് ഈ സ്‌ത്രീകൾ സ്വയം തിരഞ്ഞെടുത്ത തൊഴിലാണിത്. പൊന്നാനിയിൽ ഇപ്പോൾ മൂന്ന് അടുക്കളകളായിട്ടുണ്ട്. ബാലുശ്ശേരിയിലും കുന്നംകുളത്തും തിരൂരങ്ങാടിയിലും പൊതു അടുക്കളകൾ രൂപംകൊണ്ടു. കേരളം ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന വീട്ടുപരീക്ഷണമാണ് പൊതു അടുക്കള.

.....................................

മാജിതയുടെ

സാക്ഷ്യം

പൊന്നാനി പൊതുഅടുക്കളയുടെ മുൻനിരക്കാരിയായ മാജിത പറയുന്നു: ഞാൻ പോക്‌സോ കേസുകളിലെ സർക്കാർ വക്കീലാണ്. പൊതുഅടുക്കള തുടങ്ങുന്നതിനു മുൻപ്, രാവിലെ എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് ഓടണമായിരുന്നു. അടുത്ത നേരം എന്തുണ്ടാക്കണമെന്ന ആലോചനയായിരുന്നു എപ്പോഴും. ജോലിയിൽ മനസുറപ്പിക്കാൻ പോലും പറ്റാത്ത സങ്കടം. അഭിഭാഷകനും പൊതുപ്രവർത്തകനുമായ പങ്കാളി ഖലിമും കൂടി അടുക്കളജോലി പങ്കിട്ടാലും കുഞ്ഞുങ്ങൾക്ക് ധൃതിയിൽ എന്തെങ്കിലുമൊന്ന് ഉണ്ടാക്കിക്കൊടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ആ സങ്കടം മാറി. ഇപ്പോൾ രാവിലെ ഒരു ചായയുമിട്ട്,​ നേരെ ഔദ്യോഗിക കാര്യങ്ങളിലേക്കു കടക്കുകയും ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COMMON KITCHEN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.