മുംബയ്: കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയുമായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) അനുമതി. അപേക്ഷ സമർപ്പിച്ച്, ഒരുമാസത്തിനുള്ളിൽ അതിവേഗമാണ് അനുമതി ലഭിച്ചതെന്ന പ്രത്യേകതയുണ്ട്.
ഫെബ്രുവരി 12നാണ് ഐ.പി.ഒയ്ക്കുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) എൽ.ഐ.സി സെബിക്ക് സമർപ്പിച്ചത്. അന്തിമാനുമതി ലഭിച്ചതോടെ അടുത്ത 12 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഓഹരിവില്പന നടപടിയിലേക്ക് എൽ.ഐ.സിക്ക് കടക്കാം. ഈമാസം ഐ.പി.ഒ നടത്താനായിരുന്നു കേന്ദ്രലക്ഷ്യം. യുക്രെയിൻ-റഷ്യ യുദ്ധപശ്ചാത്തലത്തിൽ ആഗോള ധനകാര്യമേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഐ.പി.ഒ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്ക് (2022-23) നീട്ടിവച്ചേക്കും. ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം ഉടനുണ്ടാകും.
അരങ്ങൊരുങ്ങുന്നത്
വമ്പൻ ഐ.പി.ഒയ്ക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് എൽ.ഐ.സി സജ്ജമാകുന്നത്. നിലവിൽ കേന്ദ്രത്തിന്റെ പക്കലാണ് എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും. ഇതിന്റെ അഞ്ചുശതമാനം വരുന്ന 31.62 കോടി ഓഹരികളാണ് കേന്ദ്രം വിറ്റഴിക്കുന്നത്. ഇതിലൂടെ 60,000 കോടി മുതൽ 75,000 കോടി രൂപവരെ സമാഹരിക്കാമെന്നാണ് പ്രതീക്ഷ. പേടിഎം കഴിഞ്ഞ ഒക്‌ടോബറിൽ സമാഹരിച്ച 18,500 കോടി രൂപയുടെ റെക്കാഡാണ് പഴങ്കഥയാവുക.
₹15 ലക്ഷം കോടി
ഐ.പി.ഒയ്ക്ക് ശേഷം എൽ.ഐ.സിയുടെ വിപണിമൂല്യം 12-15 ലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനികളിലൊന്നായി ഇതോടെ എൽ.ഐ.സി മാറും.
ഡിസ്കൗണ്ട് വില്പന
ഐ.പി.ഒയിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് മാറ്റിവയ്ക്കും. 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും ബാക്കി റീട്ടെയിൽ നിക്ഷേപകർക്കുമാണ്. റീട്ടെയിൽ ഗണത്തിലാണ് യോഗ്യരായ ജീവനക്കാരും പോളിസി ഉടമകളും. ജീവനക്കാർക്ക് അഞ്ചുശതമാനം വരെയും പോളിസി ഉടമകൾക്ക് 10 ശതമാനം വരെയും ഓഹരികൾ സംവരണം ചെയ്യും. ഇവർക്ക് ഡിസ്കൗണ്ട് നിരക്കിലാകും ഓഹരികൾ ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |