തൃക്കാക്കര: വനിതകൾക്കും ഭിന്നശേഷിക്കാർക്കും കർഷകർക്കും തുല്യപ്രാധാന്യം നൽകി വിവിധ മേഖലകളിലായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ്. 196.61 കോടി രൂപ വരവും 191.66 കോടി രൂപ ചെലവുമുള്ള ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ബഡ്‌ജറ്റ് അവതരണം നടത്തി.
സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാർഷിക, ആരോഗ്യ, സ്ത്രീസുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലയ്ക്കും വികസന- പ്രവാസി ക്ഷേമ പ്രവർത്തനങ്ങള്‍ക്കും മുൻതൂക്കം നൽകുന്നതാണ് ബഡ്‌ജറ്റ്. പ്രത്യേക പരിഗണനാ വിഭാഗങ്ങൾക്കും വനിതകൾക്കും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വിവിധ വരുമാനദായക പദ്ധതികൾ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബഡ്‌ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസികളുടെ നിക്ഷേപം ആകർഷിക്കുന്നതിനും പദ്ധതികൾ നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് പുരസ്കാരങ്ങൾ
ഏറ്റവും മികച്ച പാടശേഖര സമിതി, മികച്ച കർഷകൻ, മികച്ച കൃഷി ഓഫീസർ, തുടങ്ങി കൃഷിയെയും സ്വയംസഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന 14 വിഭാഗങ്ങളിലായി മികവ് തെളിയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് പുരസ്കാരങ്ങൾ നൽകും.
എനി ടൈം മിൽക്ക് പദ്ധതി
ജിലാപഞ്ചായത്ത് മിൽമയുമായി സഹകരിച്ച് ജില്ലയിലെ പ്രധാന ഭാഗങ്ങളിൽ പാൽ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും. അതിന്റെ ആദ്യപടിയായി കാക്കനാട് കലക്ടറേറ്റിന് സമീപം വെൻഡിംഗ് മെഷീൻ സ്ഥാപിക്കും. മെട്രോ സ്റ്റേഷനുകൾ ബസ് സ്റ്റാന്റുകൾ തുടങ്ങിയ സ്ഥലങ്ങളിലാവും പദ്ധതികൾ നടപ്പിലാക്കുക.
പ്രധാന പദ്ധതികൾ
കൃഷി: 12 കോടി
മത്സ്യമേഖല: 5 കോടി
വിദ്യാഭ്യാസം: 16.5 കോടി
ആരോഗ്യം: 10.47 കോടി
വനിത: 6 കോടി
വൃദ്ധർ : 2 കോടി
ഭിന്നശേഷി വിഭാഗം: 5 കോടി
പട്ടികജാതി വിഭാഗം (കുടിവെള്ളം, പാർപ്പിടം ഉൾപ്പടെ): 17 കോടി
പട്ടികവർഗ്ഗ വിഭാഗം (പാർപ്പിടം ഉൾപ്പടെ): 80 ലക്ഷം
ശുചിത്വം: 7 കോടി,
കുടിവെള്ളം: 7 കോടി
പാർപ്പിടം: 11 കോടി
ഉത്പാദന മേഖല ആകെ: 20 കോടി
പശ്ചാത്തലമേഖല: 80 കോടി
ടൂറിസം: 2.5 കോടി
വ്യവസായ മേഖല: 2.5 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |