ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പ്രകോപനപരമായ പ്രസംഗം വൻ വിവാദമുയർത്തി. സുധാകരന്റെ ജീവൻ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ തങ്ങൾക്ക് താത്പര്യമില്ലെന്നുമായിരുന്നു വർഗീസിന്റെ പരാമർശം. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ സി.പി.എം ഏരിയാ കമ്മിറ്റി ചൊവ്വാഴ്ച ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇത്.
'സി.പി.എമ്മിന്റെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാവണം. കോൺഗ്രസുകാർ പറയുന്നത് സുധാകരൻ കണ്ണൂരിലെന്തോ വലിയത് നടത്തിയെന്നാ. സുധാകരനെന്ന ഭിക്ഷാംദേഹിക്ക് സി.പി.എം നൽകുന്ന ദാനമാണ്, ഭിക്ഷയാണ് അദ്ദേഹത്തിന്റെ ജീവനെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക് താത്പര്യമില്ലാത്തതുകൊണ്ടാ. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ... " മുൻമന്ത്രി എം.എം. മണിയടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വർഗീസിന്റെ പരാമർശം.
കഴിഞ്ഞ അഞ്ചിന് ജില്ലയിലെത്തിയ കെ.സുധാകരൻ ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുകയും സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. അതിനു മറുപടിയെന്നോണമാണ് സി.പി.എം യോഗം സംഘടിപ്പിച്ചത്.
സുധാകരനുള്ള മറുപടി, പ്രകോപനമില്ല:വർഗീസ്
പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സി.വി. വർഗീസ് രംഗത്തെത്തി. ഇടുക്കി എൻജിനിയറിംഗ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ ചോര ഉണങ്ങും മുമ്പ് പ്രതി നിഖിൽ പൈലിയടക്കമുള്ളവർ നിരപരാധികളാണെന്നും പറഞ്ഞ് പ്രകോപനമുണ്ടാക്കിയത് സുധാകരനാണ്. തന്റെ പ്രസംഗം സുധാകരനുള്ള മറുപടിയാണ്. അതിൽ പ്രകോപനമില്ല.
പാഴ്വാക്ക് വകവയ്ക്കുന്നില്ല:കെ. സുധാകരൻ
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്തിപരമായി താല്പര്യമില്ല. എന്നാൽ കേസെടുക്കുന്നതിൽ എതിർപ്പുമില്ല. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്നു പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും കെ. സുധാകരൻ പറഞ്ഞു.
ന്യായീകരിച്ച് എം.എം. മണി
ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തെ എം.എം. മണി ന്യായീകരിച്ചു. ധീരജിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് കെ. സുധാകരനാണ്. സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരൻ പറഞ്ഞതിന് തക്കമറുപടി ജില്ലാ സെക്രട്ടറി നൽകിയിട്ടില്ല.
മണിയുടെ പ്രസംഗവും വിവാദത്തിൽ
തന്നെ ജയിലിൽ ഇട്ടവരൊക്കെ ഇപ്പോഴും ജീവനോടെയിരിക്കുന്നുണ്ടെന്നത് തന്റെ അബദ്ധമാണെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ എം.എം. മണി പറഞ്ഞതും വിവാദമായി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം തമ്പുരാൻ വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല. കേസ് നിയമപരമായി കൈകാര്യം ചെയ്യും. അതിനു കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ എന്തുചെയ്യുമെന്ന് സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നതെന്നും മണി പറഞ്ഞു.
ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് കോടിയേരി
കെ.സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തോട് പ്രതികരിക്കാതെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് കോടിയേരി മറുപടി നൽകി. അത് അയാളോടുതന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും പറഞ്ഞു.
ആലപ്പുഴയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഡി.വൈ.എഫ്.ഐയല്ലേ പരിശോധിക്കേണ്ടതെന്ന് മറുപടി നൽകി. ഡി.വൈ.എഫ്.ഐ സ്വതന്ത്രസംഘടനയാണ്. താൻ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. വെഞ്ഞാറമ്മൂട്ടിലെ സി.പി.എം പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം പാർട്ടി തന്നെ ചെയ്തതാണെന്ന് മുൻ ലോക്കൽസെക്രട്ടറി പ്രതികരിച്ചല്ലോയെന്ന് ചോദിച്ചപ്പോൾ സി.പി.എമ്മിന്റെ നേതാക്കളെ സി.പി.എം തന്നെ കൊല്ലുമോയെന്നായിരുന്നു മറുചോദ്യം. അങ്ങനെ പറഞ്ഞയാളെ എവിടെയെങ്കിലും പരിശോധിപ്പിക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |