കീവ്: യുക്രെയിനിൽ റഷ്യൻ സേന നിയന്ത്രണം കൈക്കലാക്കിയ ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായെന്നും നിലവിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ആണവ നിരീക്ഷണ വിഭാഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. ചെർണോബിൽ നിന്നുള്ള വിവരകൈമാറ്റങ്ങൾ നിലച്ച വിവരം ഐ.എ.ഇ.എ തലവൻ റാഫേൽ ഗ്രോസിയാണ് അറിയിച്ചത്. 1986ലെ ആണവദുരന്തത്തിന് ശേഷം അടച്ചിട്ടിരിക്കുന്ന ആണവനിലയമാണിതെങ്കിലും സാങ്കേതിക ജീവനക്കാരും ഗാർഡുകളുമടക്കം 200 ലധികം ജീവനക്കാരുണ്ട്. ഇവരുടെ ജീവനു ഭീഷണിയുള്ളതായാണ് വിവരം. കഴിഞ്ഞ മാസം 24നാണ് റഷ്യ ചെർണോബിൽ നഗരവും ആണവനിലയവും നിയന്ത്രണത്തിലാക്കിയത്. ആണവനിലയത്തിൽ നിന്ന് വികിരണ സാദ്ധ്യതയുണ്ടെന്ന് യുക്രെയിൻ സർക്കാറിന് കീഴിലുള്ള ആണവ ഏജൻസി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ആണവ ഇന്ധനത്തെ തണുപ്പിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധി. പ്രദേശം റഷ്യൻ സൈന്യത്തിന്റെ കീഴിലായതിനാൽ പ്ലാന്റിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാനോ ഉള്ള പ്രവർത്തനങ്ങൾ സാദ്ധ്യമായിട്ടില്ലെന്നും യുക്രെയിൻ ആണവ ഏജൻസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |