SignIn
Kerala Kaumudi Online
Saturday, 20 April 2024 5.38 AM IST

രാജ്യസഭാ സീറ്റ് രണ്ടും ഏറ്റെടുക്കാൻ സി.പി.എം

cpm

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടും ഏറ്റെടുക്കണമെന്ന ആലോചനയിൽ സി.പി.എം. മുന്നണി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തിയാവും അന്തിമതീരുമാനം.

സി.പി.ഐ അടക്കം സീറ്റിനായി അവകാശവാദമുയർത്തി നിൽക്കെ, ഘടകകക്ഷികളുമായി ചർച്ച നടത്താൻ തീരുമാനിച്ചതായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അതിന് ശേഷം പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി.

ഒരു സീറ്റിനായി സി.പി.ഐ അവകാശവാദമുന്നയിച്ച കാര്യം വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ, എൽ.ജെ.ഡി, എൻ.സി.പി, ജെ.ഡി.എസ്, സി.പി.ഐ എന്നിവരെല്ലാം ആവശ്യമുന്നയിച്ചിട്ടുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. എല്ലാവരുടെയും ആവശ്യങ്ങൾ പരിശോധിച്ച് ഇടതുമുന്നണിയാണ് അന്തിമമായി തീരുമാനിക്കുക. ഉഭയകക്ഷി ചർച്ചയാണ് വേണ്ടതെങ്കിൽ അങ്ങനെയുണ്ടാവും.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, സി.പി.എമ്മിലെ കെ. സോമപ്രസാദ്, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എന്നിവരുടെ ഒഴിവുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നിയമസഭയിലെ അംഗബലമനുസരിച്ച് ഇടതുമുന്നണിക്ക് ഇതിൽ രണ്ടും യു.ഡി.എഫിന് ഒന്നുമാണ് ലഭിക്കുക. രാജ്യസഭയിൽ സി.പി.ഐക്ക് ഇപ്പോൾ ബിനോയ് വിശ്വം എം.പിയായുണ്ട്. അദ്ദേഹത്തിന്റെ കാലാവധി 2024ലാണ് തീരുക. അത് വീണ്ടും സി.പി.ഐക്ക് നൽകി ഇപ്പോഴത്തെ രണ്ട് സീറ്റും സി.പി.എം ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിലെന്നാണ് സൂചന. അതല്ല, ഇപ്പോൾ ഒന്ന് നൽകി 2024ൽ ഒഴിവു വരുന്ന രണ്ട് സീറ്റുകളും ഏറ്റെടുക്കുമോയെന്നതും ഉഭയകക്ഷി ചർച്ചയിലാവും തീരുമാനമാകുക.

 സഖ്യം ദേശീയ തലത്തിലല്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലല്ല സഖ്യമുണ്ടാവുക. വിവിധ സംസ്ഥാനങ്ങളിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി അതത് സംസ്ഥാനങ്ങൾക്ക് യോജിച്ച നിലയിലാണ് സഖ്യങ്ങൾ രൂപപ്പെടുക. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തെ പൊതുവിൽ കേരളഘടകം പിന്തുണയ്ക്കുകയാണ്. ആം ആദ്മി പാർട്ടിയോട് സഹകരിക്കുന്നവരാണ് ഇടതുപക്ഷം.

കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കയ്യൂർ രക്തസാക്ഷിദിനമായ 29ന് പതാകദിനമായി ആചരിക്കും. ബ്രാഞ്ചടിസ്ഥാനത്തിൽ അന്ന് വിവിധ കേന്ദ്രങ്ങളിൽ പതാകയുയുർത്തും. പൊതുസമ്മേളന നഗരിയിലുയർത്തേണ്ട പതാക വയലാറിൽ നിന്നെത്തിക്കും. കയ്യൂരിൽ നിന്നാരംഭിക്കുന്ന കൊടിമരജാഥ പി.കെ. ശ്രീമതിയും വയലാറിൽ നിന്നുള്ള പതാകജാഥ എം. സ്വരാജും നയിക്കും. ഇ.എം.എസ് ദിനമായ 19 മുതൽ എ.കെ.ജി ദിനമായ 22 വരെ ലോക്കലടിസ്ഥാനത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.