പന്തളം : കരിങ്ങാലി പാടശേഖരത്തിലെ മണത്തറ ഏലായിൽ ഉഴുന്ന് കൃഷി ആരംഭിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈപ്രദേശത്തെ വയലുകളിലും കരകളിലുമൊക്കെ വ്യാപകമായി ഉഴുന്നു കൃഷി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ഉഴുന്ന് കൃഷിയില്ല. 260 ഏക്കറോളം ഉള്ള പൂഴിക്കാട് മണത്തറ എലായിലെ എട്ട് ഏക്കറിലാണ് ഇപ്പോൾ ഉഴുന്ന്കൃഷി പുനരാരംഭിച്ചത്. മണത്തറ പാടശേഖര സമിതി പ്രസിഡന്റ് പൂഴിക്കാട് ഹരിഹരജ വിലാസത്തിൽ ചന്ദ്രൻ ഉണ്ണിത്താൻ, സെക്രട്ടറി ശശിധരൻപിള്ള, അംഗങ്ങളായ ജോൺ തുണ്ടിൽ, ശിവൻപിള്ള, വേണു, സുജിബേബി എന്നിവരാണ് കൃഷിക്ക് താല്പര്യം പ്രകടിപ്പിച്ചതും പുനരാരംഭിച്ചതും.
ഉഴുന്ന് വിത്ത് കൃഷി വകുപ്പ് നൽകി. പൂട്ടുകൂലിയും അനുബന്ധ ചെലുവുകളുമായി അമ്പതിനായിരത്തോളം രൂപ ചെലവായി. വിതച്ച് കാലാവസ്ഥ അനുകൂലമായാൽ 80 ദിവസം കഴിയുമ്പോൾ വിളവെടുക്കാൻ സാധിക്കും. മുമ്പ് കരഭൂമികളിലായിരുന്നു ഉഴുന്ന് കൃഷി ചെയ്തിരുന്നത്. കൂടാതെ ഇരുപ്പൂനിലങ്ങളിലും കരപുഞ്ചകളിലും ഉഴുന്ന്, എള്ള്, പയർ, മുതിര എന്നിവ കർഷകർ വ്യാപകമായി കൃഷി ചെയ്തിരുന്നു. എന്നാൽ മൂന്ന് പതിറ്റാണ്ടോളമായി കർഷകർ ഇത്തരം കൃഷികളോട് താല്പര്യം കാട്ടുന്നില്ല. ഇപ്പോൾ വിപണികളിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഇനം ഉഴുന്ന് ചക്ര എന്ന പേരിൽ അറിയപ്പെടുന്നതാണ്. അതിന് കിലോഗ്രാമിന് 130 രൂപ വരെ വിലയുണ്ട്.
കാർഷിക മേഖലയിലെ തൊഴിലാളികളുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം, വളത്തിന്റെയും കീടനാശിനികളുടെയും അമിതവില, കൂലി ചെലവ് എന്നിവയാണ് കർഷകർ ഇത്തരം കൃഷികളിൽ നിന്നും പിന്തിരിയാനുള്ള മുഖ്യ കാരണം.
252 ഏക്കർ തരിശ്
മണത്തറ പുഞ്ചയിലെ 260 ഏക്കറിൽ ഉഴുന്ന് കൃഷി ചെയ്ത 8 ഏക്കർ ഒഴികെ ബാക്കിയുള്ള 252 ഏക്കർ പടശേഖരങ്ങളും ഇത്തവണ തരിശാണ്. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കം കാരണം കർഷകർക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടമാണ് കൃഷി ഉപേക്ഷിക്കാനും തരിശ് ഇടാനും കാരണമായത് എന്ന് കർഷകർ പറഞ്ഞു. ഉഴുന്ന് കൃഷിയുടെ ഉദ്ഘാടനം പന്തളം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |