SignIn
Kerala Kaumudi Online
Friday, 29 March 2024 6.19 AM IST

ബന്ധുക്കര പടയണി നാളെ, പടയണിയു‌ടെ പകിട്ടിൽ ഭഗവതികുന്ന്

10-elanthoor-padeni1
ഇലന്തൂർ പടയണിക്ക് വേണ്ടി ചൂട്ട്കറ്റകൾ തയ്യാറാക്കുന്നു

ഇലന്തൂർ: പടയണിയുടെ ഭാവതീവ്രമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഭഗവതികുന്ന് ഒരുങ്ങി. ഓല ചൂട്ടിൽ അഗ്‌നി പകർന്ന് പച്ച തപ്പിൽ നാദമുയർത്തി കരക്കാർ വിളിച്ചിറക്കിയ കരദേവതക്ക് മുമ്പിൽ പാളകോലങ്ങൾ കെട്ടിയാടും. തപ്പുമേളക്കാർ വട്ടത്തിലിരുന്ന് വിവിധ താളങ്ങൾ കാച്ചിയെടുത്ത തപ്പിൽ കൊട്ടി തിരിക്കും. നാളെ നൂറു കണക്കിന് ചൂട്ടുകറ്റകളുടെയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ കരയിളക്കി കുന്നിലമ്മയുടെ ബന്ധുക്കരയായ മണ്ണുംഭാഗംകരയുടെ നേതൃത്വത്തിൽ ഭഗവതിയുടെ മുമ്പിൽ ബന്ധുക്കര പടയണി നടക്കും. രാവിലെ 9.50 നും 10.30 നും മദ്ധ്യേ താഴമൺമഠം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്തിൽ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റ് നടക്കും. മണ്ണുംഭാഗം കരയുടെ നേതൃത്വത്തിൽ മണ്ണുംഭാഗം നാഗരാജ ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ കോലപുരയിൽ നിന്ന് രാത്രി 9 മണിയോടെ കളത്തിൽ എത്തുന്ന കരപടയണി കോലങ്ങളെ കളത്തിൽ കാപ്പൊലിച്ച് തപ്പ് കാച്ചി കൊട്ടുന്നതോടെ കോലങ്ങളുടെ വരവാകും. കൊവിഡ് മാനദണ്ഡങ്ങളോടെ കഴിഞ്ഞ മൂന്നുമാസം നീണ്ടു നിന്ന പടയണികളരിയിൽ കോലം തുള്ളൽ, പടയണി പാട്ട്, തപ്പുമേളം പടയണിവിനോദം എന്നിവയ്ക്ക് പ്രത്യേകം പരിശീലന കളരികൾ നടന്നിരുന്നു. പമ്പാനദിക്ക് അക്കരെ ഇക്കരെ വടക്കൻ, തെക്കൻ ശൈലികൾ പിൻതുടരുമ്പോഴും ഇലന്തൂർ പടയണിക്ക് തലമുറകളായി പകർന്ന് കിട്ടിയ തനത് ശൈലി നഷ്ടപ്പെടാതെ ഇന്നും സൂക്ഷിക്കുന്നുണ്ട്. മറ്റു പടയണി കരകളെ അപേക്ഷിച്ച് പാട്ടും ചുവടും ഇലന്തൂർ പടയണിയെ വേറിട്ട് നിറുത്തുന്നു. ഈ വർഷം കൂട്ടകോലങ്ങളെ കൂടാതെ നാല് കരകളിൽ നിന്നാണ് കരപടയണികൾ ക്ഷേത്രത്തിൽ എത്തുന്നത്. ഓരോ കരകളിലും ഇതിന് വേണ്ടി വൻ ഒരുക്കങ്ങളാണ്. ഇലന്തൂരിന്റെ എട്ട് പടയണി രാവുകളിലും വെളിച്ചമേകാൻ ആയിരകണക്കിന് ചൂട്ട്കറ്റകൾ ആവശ്യമായി വരും. കഴിഞ്ഞ മൂന്ന് മാസമായി ഇലന്തൂർ ഗ്രാമത്തിലും പുറത്തും ചൂട്ട് കറ്റകൾ ശേഖരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.