ആലപ്പുഴ: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയാക്കിയത് വിവാദമായി. പരോളിലുള്ള അജു കൊലക്കേസ് പ്രതി ആന്റണി ജോസഫിനെയാണ് ആലപ്പുഴ ഐക്യഭാരതം മേഖല വൈസ് പ്രസിഡന്റാക്കിയത്.
സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ട് ചേർന്ന ഡി.വൈ.എഫ്.ഐ മാരാരിക്കുളം ബ്ളോക്ക് കമ്മിറ്റി യോഗം ആന്റണിയെ ഒഴിവാക്കി. കൊലക്കേസിൽ ആലപ്പുഴ ജില്ലാ കോടതിയാണ് ആന്റണിയുൾപ്പെടെ ഏഴു പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും ശിക്ഷ ശരിവച്ചു.
2008ലാണ് അജുവിനെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ആളുമാറി കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയിൽ ക്രിമിനലുകൾ കടുന്നുകൂടുന്നുണ്ടെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി ആർ. നാസർ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കിയത്.
'ചുമതല നൽകിയത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മാരാരിക്കുളം ബ്ളോക്ക് കമ്മിറ്റിയോടും ഐക്യഭാരതം മേഖല കമ്മിറ്റിയോടും വിശദീകരണം തേടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. ക്രിമിനൽ കേസിൽപ്പെട്ടവർക്ക് ചുമതല നൽകരുതെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നതാണ്"
- ജെയിംസ് ശാമുവൽ,
ജില്ലാ പ്രസിഡന്റ് ഡി.വൈ.എഫ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |