കോട്ടയം : ജോലിയ്ക്ക് പോകാൻ നിർബന്ധിച്ചതിന് അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസിൽ ആർപ്പൂക്കര അത്താഴപ്പാടം വീട്ടിൽ നിഷാദിനെയാണ് (35) ജീവപര്യന്തം കഠിനതടവിനും 25000 രൂപ പിഴയടക്കാനും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സാനു എസ്. പണിക്കർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. 2019 ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ശ്യാമള വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലെത്തിയ ശ്യാമള ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പിറ്റേന്ന് പുലർച്ചെ ഭാര്യയെയും കൂട്ടി പ്രതി കോട്ടയം മെഡിക്കൽകോളേജാശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സതേടാൻ പോയി. അവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ കോളേജിൽ ചെന്നശേഷം പ്രതിയുടെ ഭാര്യ അടുത്തവീട്ടിലേക്ക് വിളിച്ച് ശ്യാമളയ്ക്ക് ഫോൺ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഫോണുമായി ചെന്ന പെൺകുട്ടിയാണ് ശ്യാമള രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. സാഹചര്യത്തെളിവിന്റേയും ശാസ്ത്രീയത്തെളിവിന്റേയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. വിസ്താരവേളയിൽ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു. ഗാന്ധിനഗർ സി.ഐ ആയിരുന്ന സി.ജെ.മാർട്ടിൻ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി അഡ്വ.എ. ജയചന്ദ്രൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |