ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർക്കൊപ്പം ബംഗ്ലാദേശ് പൗരന്മാരെയും യുക്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ്ഹസീന നന്ദി പറഞ്ഞു. റഷ്യ വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ പോൾട്ടോവയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. സുമിയിൽ നിന്നും 12 ബസുകളിലായി പോൾട്ടോവയിലേക്കു പുറപ്പെട്ട ഇന്ത്യക്കാരോടൊപ്പമാണ് ബംഗ്ലാദേശി പൗരന്മാരെയും രക്ഷപ്പെടുത്തിയത്. സംഘത്തിൽ നേപ്പാൾ, ടുണീഷ്യൻ പൗരന്മാരും ഉണ്ടായിരുന്നു.
മോദിക്ക് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥിനി
യുക്രെയിനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി ഇന്ത്യ. യുദ്ധമുഖത്ത് കുടുങ്ങിയ ആസ്‌മ ഷഫീഖിനെയാണ് ഇന്ത്യൻ എംബസി വഴി രക്ഷപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ഇന്ത്യൻ സംഘത്തോടൊപ്പം പടിഞ്ഞാറൻ യുക്രെയിനിലേക്കുള്ള യാത്രയിലാണ് ആസ്മ.
'വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലാണ് കുടുങ്ങിയിരുന്നതെന്നും ഇവിടെ നിന്ന് ഇന്ത്യക്കാർക്കൊപ്പം തന്നെയും നാട്ടിലെത്തിക്കാൻ സന്മനസ് കാണിച്ച കീവിലെ ഇന്ത്യൻ എംബസി അധികൃതർക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുന്നതായി' ആസ്മ പറഞ്ഞു. ഇന്ത്യൻ സംഘം യുക്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയ റോഷൻ ഷായെന്ന നേപ്പാളി പൗരനും ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. യുക്രെയിനിൽ നിന്ന് പോളണ്ട് വഴി 7 നേപ്പാൾ പൗരന്മാരെക്കൂടി ഓപ്പറേഷൻ ഗംഗ വഴി രക്ഷപ്പെടുത്തിയതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |