കൊല്ലം: ജലലഭ്യത ഉറപ്പാക്കാതെ ജലജീവൻ പദ്ധതിയിൽ ജില്ലയാകെ പുതിയ ഗാർഹിക കണക്ഷനുകൾ നൽകിയതോടെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. നിലവിലുള്ള സ്രോതസുകളിൽ നിന്നുള്ള കുടിവെള്ളം കൂടുതൽ പേർക്ക് പങ്കിട്ടുപോകുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
പുതിയ കണക്ഷൻ നൽകുന്നതിന് ആനുപാതികമായി ജലസ്രോതസുകൾ സജ്ജമാക്കാതിരുന്നതാണ് പ്രശ്നം സൃഷ്ടിച്ചത്. ജലജീവൻ, അമൃത് പദ്ധതികളിലായി രണ്ടുവർഷത്തിനിടെ ഒന്നര ലക്ഷത്തോളം കണക്ഷനുകളാണ് നൽകിയത്.
കുടിവെള്ള ലഭ്യത ഉറപ്പാക്കാതെ ഗ്രാമപ്രദേശങ്ങളിൽ അപേക്ഷിക്കുന്ന എല്ലാവർക്കും കണക്ഷൻ നൽകിവരികയാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം കോർപ്പറേഷനിലും ഇതാണ് സംഭവിച്ചത്. ഇതോടെ കുടിവെള്ള ലഭ്യതയുടെ അളവ് കുത്തനെ ഇടിഞ്ഞു. പല പ്രദേശങ്ങളിലും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ തീരെ ജലഭ്യതയില്ല.
ജലലഭ്യതയുള്ളവർ വീട്ടാവശ്യത്തിനും കൃഷിക്കും മറ്റുമായി വേനൽക്കാലത്ത് വെള്ളം ഉപയോഗിച്ച് തുടങ്ങിയതും തിരിച്ചടിയായി. വേനൽ കൂടുതൽ ശക്തമാകുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകും.
ജീവജലം ചോർന്ന വഴികൾ
1. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനാണ് ജലജീവൻ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്
2. ടാങ്കുകളുടെയും ട്രീറ്റ്മെന്റ് പ്ളാന്റുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതികാനുമതിയും ടെണ്ടറും ഇതുവരെ പൂർത്തിയായിട്ടില്ല
3. ജലലഭ്യത ഉറപ്പാക്കാതെ കൂടുതൽ കണക്ഷനുകൾ നൽകിയത് തിരിച്ചടിയായി
4. കൊല്ലം കോർപ്പറേഷൻ പരിധിയിൽ മുൻപെങ്ങുമില്ലാത്ത വിധം ജലക്ഷാമം
5. അതത് പഞ്ചായത്തുകളാണ് സ്ഥലം ഏറ്റെടുത്ത് നൽകുന്നത്
6. 45 ശതമാനം തുക കേന്ദ്രസർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്തൃവിഹിതവുമാണ്
7. ഞാങ്കടവ് പദ്ധതി കമ്മിഷനിംഗ് നീളുന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു
ജലജീവൻ പദ്ധതി ചെലവ് ₹ 1511 കോടി
ജില്ലയിൽ ഗാർഹിക കണക്ഷൻ - 1,35,469
അമൃത് പദ്ധതിയിൽ - 15800
ഞാങ്കടവ് പദ്ധതി ചെലവ് ₹ 335 കോടി
""
നഗരത്തിൽ കുടിവെള്ളമെത്തുന്നത് ശാസ്താംകോട്ട പദ്ധതിയിൽ നിന്നാണ്. 18 എം.എൽ.ഡി വെള്ളമാണ് ഇപ്പോഴത്തെ ലഭ്യത. ഒരു പ്ളാന്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു പ്ളാന്റ് കൂടി പ്രവർത്തിപ്പിച്ച് 27 എം.എൽ.ഡി വെള്ളം നഗരത്തിൽ ലഭ്യമാക്കും.
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |