SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 AM IST

മരവിച്ച് മരിയുപോൾ : നാറ്റോ അംഗത്വം വേണ്ട എന്ന് സെലെൻസ്കി

ukraine

മോസ്കോ: റഷ്യൻ അധിനിവേശം 14ാം ദിനത്തിലേക്ക് കടക്കുമ്പോഴും ഭയത്തിന്റെ മുൾമുനയിലാണ് കീവ്. റഷ്യൻ സൈനികർ വളഞ്ഞ തെക്കൻ തുറമുഖനഗരമായ മരിയുപോളിൽ തെരുവിൽ മരിച്ചുവീണവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്യാൻ അധികൃതർ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ ഒരു പഴയ സെമിത്തേരിയിൽ 80 അടി നീളത്തിൽ ആഴത്തിലുള്ള കുഴിയെടുത്തു. ഇന്നലെ 30 മൃതദേഹങ്ങളും ചൊവ്വാഴ്ച 40 മൃതദേഹങ്ങളുമാണ് മരിയുപോളിലെ തെരുവുകളിൽ നിന്ന് സന്നദ്ധ പ്രവർത്തകർ കണ്ടെടുത്തത്. സാധാരണക്കാരുടെയും സൈനികരുടെയും മൃതദേഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ ആക്രമണങ്ങളിൽ 1,200 നിരപരാധികളാണ് മരിയുപോളിൽ മരിച്ചതെന്നാണ് ഡെപ്യൂട്ടി മേയർ സെർഹീ ഒർലോവ് പറയുന്നത്.

കീവിലെ രണ്ട് നഗരപ്രാന്ത പ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ആറ് തന്ത്രപ്രധാന മേഖലകളിൽ ഒഴിപ്പിക്കൽ നടപടികൾക്ക് റഷ്യ ഇന്നലെ പച്ചക്കൊടി വീശിയിരുന്നു. ഇതിനായി വെടിനിറുത്തലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആക്രമണമുണ്ടായേക്കാമെന്ന ഭയത്തിൽ കീവിലെമ്പാടും അപായ സൂചനകൾ പുറപ്പെടുവിക്കുകയും ജനങ്ങളെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മരിയുപോളിലെ സ്ഥിതി രൂക്ഷമാണെന്നാണ് റെഡ് ക്രോസ് നൽകുന്ന വിവരം. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. വെള്ളത്തിനായി പലരും മഞ്ഞുരുക്കുകയാണ് ചെയ്യുന്നത്. മരിയുപോളിൽ ഒഴിപ്പിക്കൽ തടഞ്ഞ് 400,000 പേരെ റഷ്യ ബന്ദികളാക്കിയിരിക്കുകയാണെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. മരിയുപോളിൽ റഷ്യ ഇന്നലെ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, റഷ്യയ്ക്കെതിരെ പോരാടാൻ യുക്രെയിന് വേണ്ടി സന്നദ്ധരായി 20,000 വിദേശികളെത്തിയെന്ന് ഒരു യുക്രെയിനിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, യുക്രെയിന് റഷ്യൻ നിർമ്മിത മിഗ് - 29 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തിനെതിരെ യു.എസ് ഇന്നലെ രംഗത്തെത്തി. തീരുമാനം ആശങ്കാജനകമാണെന്നും നാറ്റോ നയത്തിന് ചേർന്നതല്ലെന്നും പെന്റഗൺ വ്യക്തമാക്കി. യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് നാറ്റോ നേരത്തെ വ്യക്തമാക്കിയിരുന്നു.

 നാറ്റോ അംഗത്വത്തിന് ശ്രമിക്കില്ലെന്ന് സെലെൻസ്കി

നാറ്റോ അംഗത്വത്തിനായി ഇനി സമ്മർദ്ദം ചെലുത്തില്ലെന്ന് വ്യക്തമാക്കി യുക്രെയിൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിനെ ആക്രമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി റഷ്യ ചൂണ്ടിക്കാട്ടുന്നത് നാറ്റോ അംഗത്വത്തിനായുള്ള യുക്രെയിന്റെ ശ്രമമാണ്. ' മുട്ടുകുത്തി എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാൻ താൻ ആഗ്രഹിക്കുന്നില്ല " എന്നാണ് സെലെൻസ്കി പറഞ്ഞത്.

നാറ്റോയ്ക്ക് യുക്രെയിനെ വേണ്ട എന്നും അത് തനിക്ക് ബോദ്ധ്യമായെന്നും സെലെൻസ്കി പറഞ്ഞു. യുക്രെയിനിൽ നിന്ന് റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രണ്ട് വിമത പ്രദേശങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് സെലെൻസ്കി സൂചിപ്പിച്ചു.

 യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്

 കിഴക്കൻ ഖാർക്കീവിലെ ഐസിയം നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടി തടസപ്പെട്ടെന്ന് യുക്രെയിൻ

 ചെർണോബിലിൽ വെടിനിറുത്തൽ വേണമെന്ന് യുക്രെയിൻ

 വിമത മേഖലകളിൽ മാർച്ചിൽ ആക്രമണം നടത്താൻ യുക്രെയിൻ പദ്ധതിയിട്ടിരുന്നതായി റഷ്യ

 റഷ്യയിലെയും ബെലറൂസിലെയും പുതിയ പദ്ധതികൾ നിറുത്തിവച്ചെന്ന് ഫ്രഞ്ച് കമ്പനി ഡസോൾട്ട് സിസ്റ്റംസ്

 റഷ്യയ്ക്ക് കൂടുതൽ വ്യോമ ഉപരോധങ്ങളുമായി യു.കെ

 യുക്രെയിനിലെ സിവിലിയൻ മരണനിരക്ക് കുറഞ്ഞത് 474 എന്ന് യു.എൻ. 861 പേർക്ക് പരിക്കേറ്റു. അതേ സമയം, യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്ന് യു.എൻ വ്യക്തമാക്കി

 ഖാർക്കീവിൽ ചൊവ്വാഴ്ച മാത്രം 27 മരണമെന്നും അധിനിവേശം ആരംഭിച്ചത് മുതൽ 170 പേർ കൊല്ലപ്പെട്ടെന്നും പൊലീസ്

 റഷ്യൻ എണ്ണ ഇറക്കുമതി നിരോധിച്ച യു.എസ് തീരുമാനത്തിന് നന്ദി അറിയിച്ച് സെലെൻസ്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.