തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റും നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സൂചകങ്ങളും തമ്മിൽ ബന്ധമില്ല. യാഥാർത്ഥ്യ ബോധം തീരെയില്ലാത്ത ബഡ്‌ജറ്റാണിതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിവിധ വകുപ്പുകളിലെ നിർദ്ദേശങ്ങൾ തുന്നിച്ചേർത്ത് ധനമന്ത്രി ഒരു രേഖയാക്കുക മാത്രമാണ് ചെയ്‌തതെന്നും പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന നിർദ്ദേശമോ നയരൂപീകരണമോ ബഡ്ജറ്റിലില്ല. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. 70 ശതമാനം പദ്ധതികളുടെയും സ്ഥിതി ഇതാണ്. ഒരു രൂപ പോലും ചിലവാക്കിയുമില്ല. കഴിഞ്ഞ ബഡ്‌ജറ്റിൽ ആരോഗ്യ മേഖലയ്‌ക്കായിരുന്നു പ്രാധാന്യം. എന്നിട്ടും രാജ്യത്ത് കൊവിഡ് രോഗികളിലും കൊവിഡ് മരണങ്ങളിലും കേരളം മുന്നിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് കാല സ്ഥിതികളെക്കുറിച്ച് പഠനമോ ഗവേഷണമോ നടത്താനോ അതിനുളള ഒരു ശ്രമവും സർക്കാരിൽ നിന്നും നടന്നിട്ടില്ല എന്നും വി.ഡി സതീശൻ ആരോപിച്ചു.
തൊഴിൽ നഷ്‌ടമുണ്ടായതും സാമ്പത്തിക മാന്ദ്യമുണ്ടായതായും ബഡ്‌ജറ്റിൽ പറഞ്ഞെങ്കിലും അത് മറികടക്കാൻ ഒരു നടപടിയുമില്ല. വിശ്വാസ്യതയില്ലാത്ത ബഡ്‌ജറ്റാണിത്. സംസ്ഥാനത്ത് വരവ് കുറയുകയും ചിലവ് കൂടുകയും ചെയ്യും. ജിഎസ്‌ടി നടപ്പാക്കിയാൽ നികുതി വരുമാനം 30 ശതമാനം വർദ്ധിക്കുമെന്നായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അവകാശവാദം. എന്നാൽ ഇന്ന് ഇത് 10 ശതമാനത്തിൽ താഴെയാണ്. ജിഎസ്‌ടിക്ക് വേണ്ടി ടാക്‌സ് അഡ്‌മിനിസ്‌ട്രേഷൻ സംവിധാനം ഇതുവരെ നടപ്പാക്കിയില്ല.
9432 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് കഴിഞ്ഞ ബഡ്‌ജറ്റിൽ വകയിരുത്തി. നടപ്പാക്കിയത് 67കോടി രൂപയുടേത് മാത്രമാണ്. പദ്ധതിക്ക് തുക ചിലവാക്കിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നും പണം തുടർന്ന് ലഭിക്കില്ല. സാമ്പത്തികമായി അപകടാവസ്ഥയിലാണ് സംസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |