കോട്ടയം : വേനൽ കടുത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. അടച്ചുറപ്പില്ലാത്ത ടാങ്കുകളിലും പാത്രങ്ങളിലും ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാകുന്നത് തടയണം. കൊതുകു കടക്കാത്ത വിധം അടച്ചതോ വലയിട്ടു മൂടിയതോ ആയ പാത്രങ്ങളിലും ടാങ്കുകളിലും മാത്രം വെള്ളം ശേഖരിച്ചു സൂക്ഷിക്കുക.
വെളളം കെട്ടിക്കിടാനുള്ള സാഹചര്യം കഴിയുന്നത്ര ഒഴിവാക്കണം. കോട്ടയം മുനിസിപ്പാലിറ്റിയിലെ നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങൾ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾ, അതിരമ്പുഴ, പുതുപ്പള്ളി, അയ്മനം, എരുമേലി, പനച്ചിക്കാട്, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ ഡെങ്കിപ്പനി ബാധ ഉണ്ടാകാറുണ്ട്.
ജില്ലയിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികളും കുടിവെള്ളത്തിന്റെ ഉറവിടങ്ങളും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഡി.എം. ഓ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |