തൊഴിലാളി ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട ഒരു സ്ഥാപനം അതിനു വിരുദ്ധമായ നടപടികളിലേക്കു നീങ്ങുമ്പോൾ ശബ്ദമുയർത്തുകതന്നെ വേണം. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കുറെക്കാലമായി പേരെടുത്തിരിക്കുന്നത് തൊഴിലാളിവിരുദ്ധ തീരുമാനങ്ങളുടെ പേരിലാണ്. കൊട്ടും കുരവയുമായി കൊണ്ടുവന്ന ഇ.പി.എഫ് പെൻഷൻ പദ്ധതി കാൽനൂറ്റാണ്ടിലധികമായി സംഘടിത തൊഴിലാളി വർഗത്തെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളവിഹിതം കൂടി ഉപയോഗിച്ചു തുടങ്ങിയ പെൻഷൻ പദ്ധതി ഇപ്പോഴും ഏതാണ്ടു നിന്നനിലയിൽ തുടരുകയാണ്. പത്തുവർഷത്തിലൊരിക്കൽ പെൻഷൻ പരിഷ്കരണമെന്ന വാഗ്ദാനം പാടേ മറന്ന മട്ടാണ്. ഇ.പി.എഫ് പെൻഷൻകാരെ കബളിപ്പിക്കുന്നതു പോരാഞ്ഞ് ഇപ്പോൾ പി.എഫ് നിക്ഷേപ പലിശ നിരക്കുകൾ കുറച്ചുകൊണ്ട് ആറുകോടിയിലധികം വരുന്ന തൊഴിലാളികളെയും ജീവനക്കാരെയും കൂടുതൽ ദ്രോഹിക്കാനുള്ള നടപടിയിലേക്കു കടന്നിരിക്കുകയാണ്. ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിനുള്ള പലിശനിരക്ക് എട്ടര ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി കുറയ്ക്കാൻ ഇ.പി.എഫ് ട്രസ്റ്റി ബോർഡ് തീരുമാനമെടുത്തുകഴിഞ്ഞു. നാല്പത്തഞ്ചു വർഷത്തിനിപ്പുറമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്കാണ് ഇ.പി.എഫ് നിക്ഷേപം താഴുന്നത്. 2019 - 20 - ലാണ് എട്ടര ശതമാനത്തിലേക്കു താഴ‌്‌ന്നത്.ഇ.പി.എഫ് നടത്തിയിട്ടുള്ള വിവിധ നിക്ഷേപ പദ്ധതികളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും കൊവിഡ് കാലത്ത് നിക്ഷേപകരിൽ പലരും നിക്ഷേപം പിൻവലിച്ചതും പ്രതികൂല ഘടകങ്ങളായി ട്രസ്റ്റി ബോർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അൻപത്താറ് ലക്ഷത്തിലേറെ നിക്ഷേപകർക്കായി കഴിഞ്ഞവർഷം 14310 കോടി രൂപ മടക്കിനൽകേണ്ടിവന്നുവത്രേ. സത്യമാണെങ്കിൽത്തന്നെയും പലിശനിരക്ക് 8.1 ശതമാനത്തിലേക്കു താഴ്‌ത്താൻ ഇത് മതിയായ കാരണങ്ങളാണെന്ന് പറയാനാവില്ല. നിരക്ക് കുറച്ചത് ധനവകുപ്പിന്റെ സമ്മർദ്ദം കാരണമാണ്. ഗുവാഹത്തിയിൽ ശനിയാഴ്ച നടന്ന ഇ.പി.എഫ് ട്രസ്റ്റി ബോർഡ് യോഗത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികൾ പലിശ കുറയ്ക്കുന്നതിനെതിരെ ശബ്ദമുയർത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പലിശ കുറച്ചതിലൂടെ പി.എഫ് പദ്ധതിയിലെ അംഗങ്ങൾക്ക് ഈ വർഷം 450 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാകാൻ പോകുന്നത്. ഉയർന്നുയർന്നു പോകുന്ന ജീവിതച്ചെലവുകൾ താങ്ങാനാവാതെ നട്ടംതിരിയുന്ന ജീവനക്കാരെ കൂടുതൽ കഷ്ടത്തിലാക്കുന്നതാണ് പി.എഫ് ട്രസ്റ്റി ബോർഡ് തീരുമാനം.
മിച്ചസമ്പാദ്യം സുരക്ഷിതമായി ബാങ്കുകളിൽ നിക്ഷേപിച്ച് അതിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തിപ്പോരുന്ന മദ്ധ്യവർഗ വിഭാഗമാണ് ഇതിന്റെ ആഘാതം ഏറ്റവുമധികം നേരിടേണ്ടിവരുന്നത്. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നേർപകുതിയായതിനൊപ്പം വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതികൂല സ്ഥിതിയെയും നേരിടേണ്ടിവന്നിരിക്കുന്നു.
പി.എഫ് പലിശ കുറച്ചതിനൊപ്പം പെൻഷൻ പദ്ധതി പരിഷ്കാരവും ട്രസ്റ്റി ബോർഡ് പരിഗണിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ പി.എഫ് പെൻഷൻ ആയിരം രൂപയാണ്. അതുതന്നെ ഇരുപതോളം വർഷം നിരന്തരം ശബ്ദമുയർത്തിയതിനെത്തുടർന്നാണ് അനുവദിക്കപ്പെട്ടത്. പുതുതായി നിലവിൽ വരുന്ന ദൗത്യസമിതി എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിത തീരുമാനമെടുക്കുമോ എന്നാണ് അറിയാനുള്ളത്. ഇ.പി.എഫിന്റെ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തിക്കാൻ തൊഴിൽ സംഘടനകളും പൂർവാധികം ശക്തമായി രംഗത്തുവരേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |