ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ഏപ്രിൽ എട്ടുവരെ നീണ്ടു നിൽക്കുന്ന രണ്ടാം ഘട്ടത്തിന് തുടക്കം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിലും ബി.ജെ.പി വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് കേന്ദ്രസർക്കാർ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്.
യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിൽ പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ഒാപ്പറേഷൻ ഗംഗയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രസ്‌താവന നടത്തും.
ഇന്നലെ ഇരുസഭകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണകക്ഷി അംഗങ്ങൾ കയ്യടിയോടെ വരവേറ്റു. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. ആദ്യ ദിവസം തന്നെ 1.42 ലക്ഷം കോടി രൂപയുടെ ജമ്മുകാശ്‌മീർ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച് പാസാക്കി. ബഡ്‌ജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ധനാഭ്യർത്ഥനയും ഉപധനാഭ്യർത്ഥനയും ഒന്നിച്ച് ചർച്ച ചെയ്യാനുളള സർക്കാർ നീക്കത്തെ പ്രതിപക്ഷം എതിർത്തു.
ബഡ്ജറ്റ് അവതരിപ്പിച്ച അതേ ദിവസം തന്നെ ചർച്ച നടത്തി പാസാക്കാനുളള നീക്കം ചട്ടംലംഘനമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. ബഡ്ജറ്റ് അംഗങ്ങൾ പഠിച്ച ശേഷമെ ചർച്ച പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.എഫ് പലിശ കുറച്ചതിനെതിരെ പ്രതിപക്ഷാംഗങ്ങൾ ഇരു സഭയിലും ശബ്‌ദമുയർത്തി. കൊവിഡ് സാഹചര്യങ്ങളും വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നതും കണക്കിലെടുത്ത്
കേരളത്തിന് ഉടൻ എയിംസ് അനുവദിക്കണമെന്ന് കെ. മുരളീധരൻ എം. പി ലോക് സഭയിൽ ആവശ്യപ്പെട്ടു.
യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്, രമ്യഹരിദാസ്, അടൂർ പ്രകാശ് എന്നിവർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
പെട്രോൾ വില: ആശ്വാസം നൽകുമെന്ന് കേന്ദ്രം
യുക്രെയിൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്‌ട്ര തലത്തിൽ ഇന്ധന വില ഉയരുന്ന സാഹചര്യം വിലയിരുത്തി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്‌സഭയിൽ പറഞ്ഞു. 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിലെ വില വർദ്ധന പ്രഹരമാണ്. എന്നാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ജി.എസ്.ടി കൗൺസിലാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് വൈറസിനെ തടയാൻ റേഡിയേഷൻ ഉപകരണം
കൊവിഡ് വൈറസിനെ നേരിടാൻ പാർലമെന്റ് ചേംബറുകൾക്കുള്ളിൽ അൾട്രാവയലറ്റ് സി-ബാൻഡ് റേഡിയേഷൻ ഉപകരണം സ്ഥാപിച്ചു. വൈറസ് വ്യാപനം തടയാൻ ഉപകരണം സഹായിക്കുമെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. കൊവിഡ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇന്നലെ ഇരു സഭകളും രാവിലെ 11ന് തന്നെ സമ്മേളിച്ചിരുന്നു. എന്നാൽ സുരക്ഷിത അകലം പാലിക്കാൻ അംഗങ്ങളെ ചേംബറിലും ഗാലറിയിലുമായാണ് ഇരുത്തുന്നത്. മാദ്ധ്യമ പ്രവർത്തകർക്കും നിയന്ത്രണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |