തിരുവനന്തപുരം: കേന്ദ്രവിലക്ക് മറികടന്ന് എച്ച്.എൽ.എൽ ലേലത്തിൽ പങ്കെടുക്കാൻ കേരളം താത്പര്യപത്രം നൽകി. കേരളത്തിലുള്ള എച്ച്.എൽ.എൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് സംസ്ഥാനത്തിന് വേണ്ടി കെ.എസ്.ഐ.ഡി.സി പങ്കെടുക്കുന്നത്. കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു. പിന്നാലെ, എച്ച്.എൽ.എൽ സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും അയച്ചു. സംസ്ഥാനം നൽകിയ ഭൂമിയിൽ തുടങ്ങിയ സ്ഥാപനം പൊതുമേഖലയിൽ നിലനിറുത്താനുള്ള അവകാശം കേരളത്തിനുണ്ട്. ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടുനൽകുകയോ, അതിന്റെ ലേലനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഓഹരി വില്പനയിൽ എച്ച്.എൽ.എൽ ലൈഫ് കെയറിനെ കേന്ദ്രം ഉൾപ്പെടുത്തിയപ്പോൾ അതേറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. കേരളത്തിലെ എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ഓഹരി ലേലത്തിൽ പങ്കെടുക്കാനും ആസ്തികൾ ഏറ്റെടുക്കാനും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി ) ചുമതലപ്പെടുത്തി സർക്കാർ ഉത്തരവുമിറക്കി. എന്നാൽ കേന്ദ്രത്തിന്റെ ഓഹരി വില്പനനയമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കോ, സർക്കാരിന്റെ പൊതുമേഖലാ സംരംഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാനാവില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ സർക്കാർ നിയന്ത്രിത കമ്പനികൾക്കോ, സൊസൈറ്റികൾക്കോ ഓഹരികൾ കൈമാറാനാവില്ല. ഇക്കാര്യം അറിയിച്ച് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കത്തും നൽകിയിരുന്നു.
രാജ്യത്ത് ലൈഫ്‌കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ മിനിരത്ന പദവിയിലുള്ളതാണ്. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്.എൽ.എല്ലിന്റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |