ന്യൂഡൽഹി: സി.പി.എമ്മിന് പിന്നാലെ, കേന്ദ്ര നേതൃത്വം മുതൽ താഴെത്തട്ടിൽ വരെ പ്രായപരിധി നടപ്പാക്കാനും പാർട്ടിയിൽ ചെറുപ്പക്കാർക്കും വനിതകൾക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിദ്ധ്യം നൽകാനും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവിൽ തീരുമാനം.
പാർട്ടി ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും പരമാവധി പ്രായം 75 വയസാക്കുമെന്ന് ദേശീയ കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിധി 45 വയസായി നിശ്ചയിക്കാനും തീരുമാനിച്ചു. ജില്ലാ സെക്രട്ടറിമാർക്ക് 60 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദ്ദേശമുയർന്നെങ്കിലും കൂടുതൽ ചർച്ച ചെയ്‌തേ തീരുമാനിക്കൂ. പാർട്ടിയിൽ വരുത്തേണ്ട പ്രായ, ലിംഗ, സാമൂഹിക പരമായ മാറ്റങ്ങൾക്കുള്ള മാർഗരേഖയും അംഗീകരിച്ചു.
ഒക്‌ടോബർ 14മുതൽ 18വരെ വിജയവാഡയിൽ നടക്കുന്ന 24-ാമത് പാർട്ടി കോൺഗ്രസിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ദേശീയ കൗൺസിൽ ചർച്ച ചെയ്‌തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇടത് പാർട്ടികൾ കൂടുതൽ ശക്തിപ്പെടണമെന്ന് ദേശീയ കൗൺസിൽ ചൂണ്ടിക്കാട്ടി. മതേതര പാർട്ടികളെയും ഒപ്പം കൂട്ടണം. ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകും. ഇ.പി.എഫ് പലിശ നിരക്ക് കുറച്ച കേന്ദ്രസർക്കാർ നടപടിയെ ദേശീയ കൗൺസിൽ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |