ചേർപ്പ്: ആറാട്ടുപുഴ ദേവസംഗമം നാളെ. ജില്ലയിലെ 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ ശാസ്താവ് ആതിഥേയത്വം വഹിക്കുന്ന ദേവസംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ് , അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്ക്കുന്ന് ഭഗവതി, തൈക്കാട്ടുശേരി ഭഗവതി, കടുപ്പശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂർ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടിൽ ശാസ്താവ്, നെട്ടിശേരി ശാസ്താവ്, കല്ലോലി ശാസ്താവ്, ചിറ്റി ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിവർ പങ്കാളികളാണ്.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ്, നാലോടെ ക്ഷേത്രത്തിലെത്തി. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷ്യം വഹിക്കാനായി സർവാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. മേളം കൊട്ടി കലാശിച്ചാൽ, ശാസ്താവ് ഏഴു കണ്ടം വരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നറിയാനായി മാത്രമാണ് ശാസ്താവ് എഴുകണ്ടം വരെ പോകുന്നത്. മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് ശാസ്താവ് നിലപാട് തറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരം ആരംഭിക്കുകയായി.
തേവർ രാത്രി കൈതവളപ്പിലെത്തുന്നത് വരെ എഴുന്നള്ളിപ്പ് തുടരും. ക്ഷേത്രഗോപുരത്തിലും, വിശാലമായ പൂരപ്പാടത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് എഴുന്നള്ളിപ്പും, കൂട്ടി എഴുന്നള്ളിപ്പും നടക്കുക.
പെരുവനം വിളക്ക് ഭക്തിസാന്ദ്രം
ചേർപ്പ് : പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാരിൽ 11 പേർ അണിനിരന്ന പെരുവനം വിളക്ക് ഭക്തിസാന്ദ്രം. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ കൂട്ടി എഴുന്നള്ളിപ്പ് നടന്നത്. ഈ വിളക്കിൽ നായകസ്ഥാനം നെട്ടിശ്ശേരി ശാസ്താവിനാണ്. വിളക്കുമാടത്തിനടുത്ത് എഴുന്നള്ളി നിൽക്കുന്ന നെട്ടിശ്ശേരി ശാസ്താവിന്റെ ഇടതുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് നാങ്കുളം ശാസ്താവ്, കോടന്നൂർ ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, മേടംകുളം ശാസ്താവ്, ചിറ്റിചാത്തക്കുടം ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കല്ലേലി ശാസ്താവ്, മാട്ടിൽ ശാസ്താവ്, എടക്കുന്നി ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതിമാർ എന്നിവർ അണിനിരന്നു. കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം വിളക്കിന് അകമ്പടിയായി. തുടർന്ന് 11 ദേവീദേവന്മാരും ഒരുമിച്ച് ക്ഷേത്രം പ്രദക്ഷിണം വെച്ചു. നെട്ടിശ്ശേരി, നാങ്കുളം, കോടന്നൂർ ശാസ്താക്കന്മാരും എടക്കുന്നി ഭഗവതിയും ശ്രീപാർവതിയുടെ നടയിലെത്തി. മറ്റ് എഴ് ദേവീദേവന്മാർ സ്വന്തം തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളിപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |