SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.55 AM IST

പൊലീസിനെതിരെ അമർഷവും: കാട്ടിൽ മറഞ്ഞിരിക്കുന്ന അക്രമിയെ ആറാംദിവസവും പിടികൂടാനായില്ല

police
അശോകനെ തേടി പൊലീസ്‌

യുവതിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ആഭരണം കവർന്ന് കാട്ടിലേക്ക് കടന്ന ക്രിമിനലിനായി ആറാംദിവസവും തിരച്ചിൽ

കാഞ്ഞങ്ങാട്: കാഞ്ഞിരപൊയിലിലെ അനിലിന്റെ ഭാര്യ ബബിതയെ തലയ്ക്കടിച്ച് ആഭരണങ്ങൾ കൈക്കലാക്കി കാട്ടിലേക്കു മറഞ്ഞ അശോകനെ ഇനിയും കണ്ടുപിടിക്കാനാകാതെ പൊലീസ്. കഴിഞ്ഞ ഒൻപതിനാണ് നാടിനെ നടുക്കിയ അക്രമം നടത്തി ഈ മോഷ്ടാവ് കാട്ടിലേക്ക് മറഞ്ഞത്.കൂടുതൽ സമയവും കാട്ടിൽ കഴിയുന്ന ഈയാളെ കുറിച്ച് ഊഹാപോഹങ്ങൾ കൂടി പ്രചരിക്കുന്നതിനാൽ കടുത്ത ഭീതിയിലാണ് കാഞ്ഞങ്ങാടിന് കിഴക്കുള്ള പ്രദേശങ്ങൾ.

കാട്ടിലേക്ക് മറഞ്ഞ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും വ്യാപകതിരച്ചിൽ നടത്തിയിരുന്നു. ഉയർന്ന ഓഫീസർമാരടക്കം ഇരുപതോളം പൊലീസുകാരാണ് തിരച്ചലിൽ ഏർപ്പെട്ടത്. നാട്ടുകാരും ഈ സംഘത്തിന്റെ കൂടെ ചേർന്നിരുന്നു. എന്നാൽ സംഭവം നടന്ന് ഒരാഴ്ച എത്താറായിട്ടും ഈയാളെ കണ്ടുപിടിക്കാൻ ആയില്ല. അക്രമഭീതിയിൽ മേഖലയിലെ സ്ത്രീകളും കുട്ടികളും പരിഭ്രാന്തിയിലാണ്. സമാധാനമായി ഉറങ്ങാൻ പോലും പറ്റാതായെന്ന് നാട്ടുകാർ പറയുന്നു.

അതെ സമയം ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ കേരളകൗമുദിയോട് പറഞ്ഞു.പൊലീസ് കാര്യക്ഷമമമായി അന്വേഷണം നടത്തി കുറ്റവാളിയെ പിടികൂടും.നാട്ടുകാരും നല്ല രീതിയിൽ ഈയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും പ്രകാശൻ പറഞ്ഞു.

പൊലീസിനെതിരെ നാട്ടുകാർ

അതെ സമയം ആറുദിവസം കഴിഞ്ഞിട്ടും നാടിനെ ഭീതിയിലാഴ്ത്തിയ കുറ്റവാളിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിരച്ചിൽ നടത്തുന്ന നാട്ടുകാരും പൊലീസും തമ്മിൽ ഇന്നലെ വാക്കേറ്റവുമുണ്ടായി.

എല്ലാദിവസവും ചടങ്ങുപോലെ രാവിലെ പത്തുമണിയോടെ എത്തുന്ന പൊലീസുകാരിൽ പലരും ഫോണുമായി സമയം കൊല്ലുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പത്തുമണിയ്ക്ക് ശേഷം പാറപ്രദേശത്ത് കൊടുംചൂടാണു താനും. തിരച്ചിൽ നടത്താൻ അതിരാവിലെ എത്തണമെന്നാണ് നാട്ടുകാരുടെ നിർദ്ദേശം.

അശോകന്റെ ഹിറ്റ് ലിസ്റ്റിൽ മൂന്നുപേർ

തന്നെ ജീവിക്കാൻ വിടാത്ത മൂന്ന് പേരെയും തീർക്കുമെന്നാണ് അക്രമത്തിനിടെ അശോകൻ പറഞ്ഞിരുന്നുവെന്നാണ് ബബിത വെളിപ്പെടുത്തുന്നത്. പെരളത്തെ കെ. അനിൽ, പി. ശ്രീധരൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് അശോകൻ ശത്രുസ്ഥാനത്ത് നിറുത്തുന്നത്. നേരത്തെ നാട്ടിൽ നടന്ന മോഷണത്തിൽ ഇവർ കൈയോടെ പിടികൂടിയതിന്റെ പകയാണ് ഇവർക്കെതിരെയുള്ളത്. കൂട്ടുപ്രതിയായ മഞ്ജുനാഥിനെ നാട്ടുകാർ പിടികൂടിയപ്പോഴും ഇവർ മുന്നിലുണ്ടായിരുന്നു.

കാഞ്ഞിരപ്പൊയിൽ പന്നിഫാമിന് സമീപത്ത് നിന്നാണ് മഞ്ജുനാഥിനെ പിടികൂടിയത്. നാട്ടുകാരുടെ ബലപ്രയോഗത്തിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. ബബിതയെ അക്രമിക്കുമ്പോഴാണ് ഇയാൾ ഭീഷണി ഉയർത്തിയത്.

ഇന്നലെയും കണ്ടു!

നാടിന്റെ ഉറക്കം കെടുത്തി ഒളിവിൽ കഴിയുന്ന അശോകനെ ഇന്നലെ കാഞ്ഞിരപ്പൊയിലിലെ വിശാലമായ പാറയുടെ ഒരു ഭാഗത്ത് കണ്ടതായി വിവരം. ഒൻപതാംതീയതി ക്രൂരമായി അക്രമിക്കപ്പെട്ട ബബിതയുടെ ഭർതൃമാതാവാണ് ഈയാളെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. ലുങ്കി മാത്രമായിരുന്നു ഈയാളുടെ വേഷമെന്ന് വീട്ടമ്മ പറഞ്ഞു. റിപ്പർ മുതകുറ്റി ചന്ദ്രൻ ഉണ്ടാക്കിയതുപോലുള്ള ഭീതിയാണ് കാഞ്ഞിരപ്പൊയിൽ അടക്കമുള്ള പ്രദേശം അനുഭവിക്കുന്നത്. മോഷണത്തിന് വേണ്ടി ഒറ്റപ്പെട്ട വീടുകൾ തിരഞ്ഞെടുക്കുകയും വീട്ടുകാരെ അക്രമിക്കുകയും കാട്ടിൽ താമസിക്കുകയും ചെയ്യുന്ന രീതിയാണ് അശോകനുള്ളത്.



കാഞ്ഞിരപൊയിലിലെ കറുകവളപ്പിൽ അശോകനെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. പാറക്കൂട്ടങ്ങളും കാടും നിറഞ്ഞ പ്രദേശമാണ്. ഒരിടത്ത് കാണാതിരിക്കുമ്പോൾ മറ്റൊരിടത്തേക്ക് അന്വേഷണം നീക്കുന്നുണ്ട്. എന്നാലും ആ പ്രദേശം കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണം- കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.