പകുതിയും വനിതാ സംവിധായകരുടെ ചിത്രങ്ങൾ
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയാൻ ഇനിയും രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ സിനിമാപ്രേമികളെല്ലാം ആവേശത്തിലാണ്. ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാകുമെന്നാണ് പ്രതീക്ഷ. ഇന്റർനാഷണൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കായാണ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത്. 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിലായി പ്രദർശനത്തിനെത്തുന്നത്. നാല് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി, അർജന്റീന, അസർബൈജാൻ, സ്പെയിൻ തുടങ്ങി 9 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം എന്നിവയാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്ന മലയാള ചിത്രങ്ങൾ. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങൾ (പെബിൾസ്), ഐ ആം നോട്ട് ദ റിവർ ഝലവുമാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. ഏഷ്യാ പസഫിക് സ്ക്രീൻ നോമിനേഷൻ നേടിയ ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബൈജാൻ ചിത്രം സുഗ്രാ ആൻഡ് ഹർ സൺസും മത്സര വിഭാഗത്തിലുണ്ട്.
ഈ വിഭാഗത്തിൽ മത്സരിക്കുന്ന പകുതി ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് വനിതകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ക്യാപ്റ്റൻ വോൾക്കോനോവ് എസ്കേപ്പ്ഡ്, ലെറ്റ് ഇറ്റ് ബീ മോർണിംഗ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. സ്പാനിഷ് ചിത്രം കമില കംസ് ഔട്ട് ടുനൈറ്റ്, നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രൊയേഷ്യൻ ചിത്രം മ്യൂറീന, ദിന അമീർ സംവിധാനം ചെയ്ത അറബിക് ചിത്രമായ യു റിസെമ്പിൾ മീ, കമീലാ ആൻഡിനിയുടെ ഇന്തോനേഷ്യൻ ചിത്രം യൂനി, മൗനിയ സംവിധാനം ചെയ്ത അറബിക് ചിത്രം കോസ്റ്റ ബ്രാവ ലെബനൻ എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ.
കൂടാതെ അറബിക് ചിത്രങ്ങമായ ലെറ്റ് ഇറ്റ് ബീ മോർണിംഗ്, തുർക്കിഷ് ചിത്രമായ അനറ്റോലിയൻ ലെപ്പേർഡ്, റഷ്യൻ ചിത്രമായ കാപ്റ്റൻ വോൾക്കോനോഗോവ് എസ്ക്കേപ്ഡ് എന്നിവയും മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |