SignIn
Kerala Kaumudi Online
Thursday, 25 April 2024 1.35 AM IST

കൊച്ചുപിലാംമൂട് പാലം അടയ്ക്കുന്നത് യാത്രക്കാ‌ർ തടഞ്ഞു

traffic
ചിന്നക്കടയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

കൊല്ലം: കൊച്ചുപിലാംമൂട് പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കാനുള്ള നീക്കം യാത്രക്കാർ തടഞ്ഞു. എല്ലാ വഴികളും അടച്ചാൽ ഞങ്ങൾ എങ്ങനെ സഞ്ചരിക്കുമെന്ന യാത്രക്കാരുടെ ചോദ്യത്തിന് മുമ്പിൽ ഉദ്യോഗസ്ഥർ കുഴങ്ങി. അര മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ പള്ളിത്തോട്ടം പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പാലം അടയ്ക്കുന്നത് താത്ക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥരും തൊഴിലാളികളും പാലത്തിന് സമീപമെത്തുകയും 11.30 ഓടെ ബാരിക്കേഡ് ഉപയോഗിച്ച് പാലം അടക്കുകയും ചെയ്തു. ഈ സമയം ഇതുവഴി വന്ന യാത്രക്കാർ മറ്റു വഴികളിലൂടെ പോകാൻ തയ്യാറാകാതെ സ്ഥലത്ത് സംഘടിച്ചു. സമയം കഴിയുന്നത് അനുസരിച്ച് കൂടുതൽ വാഹനങ്ങളും നാട്ടുകാരുമെത്തി ഉദ്യോഗസ്ഥരുമായി വാക്കുതർക്കമായി. പ്രശ്ന പരിഹാരത്തിനെത്തിയ പൊലീസും വാഹനയാത്രക്കാരുടെ പക്ഷം ചേർന്നതോടെയാണ് പാലം അടയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്.

ഒന്ന് അടച്ചപ്പോൾ തന്നെ...

കമ്മിഷണർ ഓഫീസ് മേൽപ്പാലം അടച്ചപ്പോൾ തന്നെ ചിന്നക്കട, എസ്.എം.പി റെയിൽവേ ഗേറ്റ്, ബീച്ച് റോഡ് എന്നിവിടങ്ങളിൽ കനത്ത കുരുക്കാണ് ഉണ്ടായത്. കൊച്ചുപിലാംമൂട് പാലം കൂടി അടച്ചാൽ ചിന്നക്കട കൂടുതൽ കുരുങ്ങി മുറുകും. ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കൂടുതൽ ചുറ്റിക്കറങ്ങേണ്ടി വരുമെന്നതിന് പുറമേ അപകടങ്ങളും പതിവാകും. ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചതിനാൽ ചിന്നക്കടയിലെയും പരിസരത്തെയും ഇടറോഡുകളിലെയും ഗതാഗതം ദുസഹമാണ്. രണ്ട് പാലങ്ങളുടെയും അറ്രകുറ്റപ്പണി ഒരുമിച്ച് തീർത്താൽ ഗതാഗത കുരുക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

കുരുക്കഴിക്കേണ്ട പൊലീസ്
കുരുക്കിട്ട് കളിക്കുന്നു !

നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനിടയിലെ പൊലീസിന്റെ അഭ്യാസം യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു. പള്ളിമുക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കപ്പലണ്ടി മുക്കിൽ വച്ച് പലസമയങ്ങളിലും അനാവശ്യമായി ചെമ്മാംമുക്ക് വഴി ഇവർ തിരിച്ചുവിടുകയാണ്. കപ്പലണ്ടി മുക്കിന് തൊട്ടടുത്തുള്ള കോളേജ് ജംഗ്ഷൻ, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലേയ്ക്കുള്ള വാഹനങ്ങൾ പോലും അനാവശ്യമായി ചെമ്മാംമുക്ക്, ഫാത്തിമ കോളേജ് വഴി ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.

ചെമ്മാംമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ് ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച ശേഷം ഇതുവരെ റീടാർ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ റോഡിലൂടെയുള്ള യാത്രയും വലിയ ദുരിതമാണ്. വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നത് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കുരുക്ക് സൃഷ്ടിക്കുന്നതിനൊപ്പം അപകടങ്ങൾക്കും ഇടയാക്കുന്നു.

ബീച്ച് റോഡിൽ നിന്ന് കോളേജ് ജംഗ്ഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ എസ്.എം.പി ഗേറ്റ് മുറിച്ചുകടന്നാണ് പോകുന്നത്. റെയിൽവേ ഗേറ്റ് അടച്ചുകഴിഞ്ഞാൽ ബീച്ച് റോഡ്, മെയിൻറോഡ്, ചിന്നക്കട ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇവിടെ കാത്തുകിടക്കാനും പൊലീസ് അനുവദിക്കുന്നില്ല. ഈ വാഹനങ്ങളെ കൂട്ടത്തോടെ ചിന്നക്കടയിലെത്തി കോൺവെന്റ് ജംഗ്ഷൻ വഴി രണ്ട് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ബീച്ച് റോഡിൽ നിന്ന് പള്ളിമുക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ട് ചുറ്റിത്തിരിഞ്ഞ് പോകാൻ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിട്ടും പൊലീസ് പരിഗണിക്കുന്നില്ല. നിലവിലെ ഗതാഗത പ്രശ്നം വിലയിരുത്തി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ യാതൊരു ഇടപെടലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.