കൊച്ചി: അമേരിക്കയടക്കം പ്രമുഖ രാജ്യങ്ങൾ അടിസ്ഥാനപലിശനിരക്ക് കൂട്ടാൻ തയ്യാറെടുക്കവേ ഇന്ത്യയിലും സമാനസാഹചര്യത്തിന് വഴിതുറന്ന് നാണയപ്പെരുപ്പം കുതിച്ചുയരുന്നു. അമേരിക്കയിൽ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 40 വർഷത്തെ ഉയരമായ 7.9 ശതമാനം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ, റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം എട്ടുമാസത്തെ ഉയരമായ 6.07 ശതമാനത്തിലെത്തി. ഇത് 2 മുതൽ 6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. നിയന്ത്രണരേഖയായ ആറുശതമാനം കടന്നതിനാൽ അടുത്ത ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടാൻ മുതിർന്നേക്കും.
തുടർച്ചയായ രണ്ടാംമാസമാണ് റീട്ടെയിൽ നാണയപ്പെരുപ്പം ആറു ശതമാനത്തിനുമേൽ തുടരുന്നതെന്ന തിരിച്ചടിയുമുണ്ട്. ജനുവരിയിൽ ഇത് 6.01 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം ഫെബ്രുവരിയിൽ 15 മാസത്തെ ഉയരത്തിലെത്തിയതാണ് റിസർവ് ബാങ്കിന്റെ മുഖ്യ തലവേദന.
മൊത്തവിലപ്പെരുപ്പം
13.11 ശതമാനം
ക്രൂഡോയിൽ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞമാസം മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 13 ശതമാനം കടന്നു. ജനുവരിയിലെ 12.96 ശതമാനത്തിൽ നിന്ന് 13.11 ശതമാനത്തിലേക്കാണ് കുതിപ്പ്.
ക്രൂഡോയിൽ, പെട്രോളിയം, പ്രകൃതിവാതകം, കിഴങ്ങ്, മുട്ട, മത്സ്യം, മാംസം, ഗോതമ്പ് എന്നിവയുടെ വിലക്കുതിപ്പാണ് കഴിഞ്ഞമാസം തിരിച്ചടിയായത്. തുടർച്ചയായ പതിനൊന്നാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |