ന്യൂഡൽഹി : പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ചതിൽ പാർലമെന്റിൽ ഔദ്യോഗിക പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും, സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്റിൽ പറഞ്ഞു.
'2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ ആകസ്മികമായ മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണ് അത്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു'. മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഖേദകരമാണ്. എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് ഒൻപതിനാണ് ഇന്ത്യൻ മിസൈൽ അതിർത്തി ഭേദിച്ച് പാകിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം വീണത്. ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലാതെ മറ്റൊരു സൂചനയും ഈ വിഷയത്തിൽ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അമേരിക്കയും വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |