കോട്ടയം: കപ്പയിൽ നിന്ന് മദ്യ നിർമാണത്തിനാവശ്യമായ എഥനോൾ ഉത്പാദിപ്പിക്കാൻ ബഡ്ജറ്റിൽ പണം നീക്കിവച്ചത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും റേഷൻ കട വഴിയുള്ള കിറ്റിൽ ഉണക്ക് കപ്പ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം പോലെയാകുമോയെന്ന പേടിയുമുണ്ട് കർഷകർക്ക്. കപ്പയ്ക്ക് മികച്ച വില ലഭിച്ചു തുടങ്ങിയതോടെ കൃഷി വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
എഥനോൾ പദ്ധതി പ്രാവർത്തികമായാൽ കപ്പ കൃഷി മേഖലയിൽ വൻ കുതിച്ചു കയറ്റമുണ്ടാകും. തുടർച്ചയായ രണ്ടു സീസണുകളിൽ പച്ചക്കപ്പ വില കിലോയ്ക്ക് 10 രൂപയിൽ താഴ്ന്നിരുന്നു. ഉത്പാദനം കൂടുകയും വില കുറയുകയും ചെയ്തതോടെ മലയോരത്ത് വ്യാപകമായി കപ്പ വാട്ടി സൂക്ഷിച്ചു. കർഷകരെ സഹായിക്കാനായി വാട്ടുകപ്പ കൂടി കിറ്റിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും പിന്നീട് കിറ്റ് തന്നെ ഇല്ലാതായി. എന്നാൽ കപ്പയുടെ കാലദോഷം മാറി. ഒരു മാസത്തിലേറെയായി വിലകയറി. പച്ചക്കപ്പയ്ക്ക് 25 രൂപ വരെയും ഉണക്കു കപ്പയ്ക്ക് 70 രൂപ വരെയും ഉയർന്നു.
എഥനോൾ ലഭിക്കുക കപ്പയുടെ സ്റ്റാർച്ചിൽ നിന്ന്
ഒരു കിലോ സ്റ്റാർച്ചിന് ആറു കിലോ കപ്പ വേണം
ഒരു കിലോ സ്റ്റാർച്ചിൽ നിന്ന് 400 മില്ലി എഥനോൾ
കപ്പത്തണ്ടിനും വിലയേറി
കപ്പകൃഷി കൂടിയതോടെ നാടൻ തണ്ടിന് ക്ഷാമം. കിഴക്കൻ മേഖലകളിൽ മഴ ലഭിച്ചതിനാൽ കപ്പ നട്ടു തുടങ്ങി. മറ്റിടങ്ങളിൽ മണ്ണ് കിളച്ചു നടാൻ തയാറാക്കി ഇട്ടിരിക്കുകയാണ്. എന്നാൽ കപ്പത്തണ്ടിന്റെ ക്ഷാമം വലിയ തിരിച്ചടിയായിരിക്കുകയാണ്. മുൻ കാലങ്ങളിൽ വെറുതേ ലഭിച്ചിരുന്ന തണ്ട് ഏതാനും വർഷങ്ങളായി ഒരു രൂപ, രണ്ടു രൂപ നിരക്കിലാണ് വിറ്റിരുന്നത്. എന്നാൽ, പലയിടങ്ങളിലും ഇപ്പോൾ 6 രൂപയ്ക്കു മുകളിലാണ് വില. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വിലയിടിവ് മൂലം കർഷകരാരും കപ്പത്തണ്ടുകൾ ശേഖരിച്ചു വച്ചിരുന്നില്ല. ഉണ്ടായിരുന്ന കപ്പത്തണ്ടുകൾ വേനൽ ശക്തമായതോടെ കന്നുകാലികൾക്ക് തീറ്റയായി നൽകി.
'' എഥനോളാക്കുമെന്നുള്ള പ്രഖ്യാപനം നല്ലതാണ്. നടപ്പാകുമോയെന്ന് ഒരുറപ്പുമില്ല. കിലോയ്ക്ക് 25 രൂപയെങ്കിലുമുണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ''
- തോമസ് ചാക്കോ, കർഷകൻ
കപ്പയ്ക്ക് കിലോ 25 രൂപ
ഉണക്കു കപ്പ 70 രൂപ
കപ്പ തണ്ടിന് 6 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |