തിരുവനന്തപുരം: കാത്തലിക്ക് സിറിയൻ ബാങ്കിലെ രാജ്യമെമ്പാടുമായുള്ള 550ൽ പരം ശാഖകളിലും കാര്യാലയങ്ങളിലുമുള്ള ജീവനക്കാരും ഓഫീസർമാരും പണിമുടക്കി. വിദേശ ഓഹരി മൂലധനം മൂലം തകിടം മറിയുന്ന ബാങ്കിന്റെ ജനകീയ സേവന സ്വഭാവം നിലനിറുത്തുക, 2020ൽ വ്യാവസായികതലത്തിൽ പരിഷ്കരിച്ചതും എല്ലാ ബാങ്കുകളിലും പ്രാബല്യത്തിൽ വന്നതുമായ സേവന വേതന വ്യവസ്ഥകൾ സി.എസ്.ബിയിലും നടപ്പാക്കുക, കരാർ നിയമനങ്ങൾ നിറുത്തലാക്കുക, താത്കാകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
പണിമുടക്കിയ ജീവനക്കാരും ഐക്യദാർഢ്യവുമായി ബാങ്ക് യൂണിയൻ ഐക്യവേദി പ്രവർത്തകരും സമരസഹായസമിതി നേതാക്കളും തിരുവനന്തപുരത്ത് റിസർവ് ബാങ്കിലേക്ക് മാർച്ച് നടത്തി. റിസർവ് ബാങ്കിന്റെ മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്. കൃഷ്ണ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, എ.ഐ.ടി.യു.സി സെക്രട്ടറി എം.പി ഗോപകുമാർ,എൽ.ശ്രീനിവാസ നായക്,എസ് അഖിൽ, എസ്.എസ് അനിൽ,വി.ജെ വൈശാഖ്,കെ.ജെ ലതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |