ആലപ്പുഴ: ദേശീയ വാക്സിനേഷൻ ദിനമായ ഇന്ന് 12 - 14 വയസുകാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പിന് തുടക്കമാകും. ജില്ലയിൽ ആരോഗ്യവിഭാഗം മരുന്നുൾപ്പടെയുള്ള സൗകര്യങ്ങളുമായി സജ്ജമാണ്. പുതിയ പ്രായ വിഭാഗത്തിലെ കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്ന വിവരം തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്രം അറിയിച്ചത്. കുത്തിവയ്പ്പ് നൽകുന്ന ജീവനക്കാർക്കുള്ള പരിശീലനം, കൊവിൻ പോർട്ടലിൽ കുട്ടികളുടെ ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട പരിശീലനം എന്നിവ ഇന്ന് രാവിലെ 9 മണി മുതൽ നടക്കും. ഇതിന് ശേഷമാകും കുത്തിവയ്പ്പ് ആരംഭിക്കുക.
പരീക്ഷ ആരംഭിക്കുന്ന ദിവസമായതിനാൽ രക്ഷകർത്താക്കൾ പരീക്ഷയ്ക്ക് മുൻഗണന നൽകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. കുട്ടികളെ വാക്സിൻ സ്വീകരിക്കാൻ എത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വഴി അറിയിപ്പ് നൽകും.
ആദ്യ ദിനം കുത്തിവയ്പ്പ് ജില്ലാ ആശുപത്രിയിൽ
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോർബിവാക്സ് എന്ന പുതിയ വാക്സിനാണ് ഉപയോഗിക്കുക. മുമ്പ് ഈ വാക്സിൻ ഉപയോഗിച്ച പരിചയം ജീവനക്കാർക്കില്ല. അതിനാൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ച്, സോഫ്ട് വെയർ സൗകര്യങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ കുത്തിവയ്പ് ആരംഭിക്കൂ. രാവിലെ 11.30ഓടെ വാക്സിനേഷൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു ബോട്ടിൽ വാക്സിൻ 20 കുട്ടികൾക്ക് ഉപയോഗിക്കാം. 20 പേർ വാക്സിൻ സ്വീകരിക്കാനെത്തി എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നടപടികൾ ആരംഭിക്കുക. ആദ്യ ദിനമായ ഇന്ന് സമീപവാസികളായ കുട്ടികളെ പങ്കെടുപ്പിച്ചു ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് വാക്സിനേഷൻ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ രേഖകൾ പ്രകാരം ജില്ലയിൽ 12 - 14 വയസുകാർ : 60,166
വാക്സിൻ സ്വീകരിക്കുന്നത്
2008, 2009, 2010 വർഷങ്ങളിൽ ജനിച്ച, ഇപ്പോൾ 12 വയസ് തികഞ്ഞവർക്ക് വാക്സിൻ സ്വീകരിക്കാം
28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് വാക്സിൻ
ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചാവും ആദ്യദിന വാക്സിനേഷൻ. വരും ദിവസങ്ങളിൽ കൂടുതൽ സെന്ററുകളിൽ സൗകര്യമുണ്ടാകും. ആരോഗ്യവകുപ്പ് ജീവനക്കാരുടെ രാവിലത്തെ പരിശീലനം പൂർത്തിയായ ശേഷമേ കുത്തിവയ്പ്പ് ആരംഭിക്കൂ
ഡോ.ദിലീപ് കുമാർ
ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |