SignIn
Kerala Kaumudi Online
Thursday, 25 April 2024 4.59 AM IST

കെ.റെയിൽ: സർവേക്കല്ലിടൽ തടഞ്ഞു, മാത്തോട്ടത്ത് സംഘർഷം

krail
കോഴിക്കോട് മാത്തോട്ടത്ത് കെ റെയിൽ സർവേക്കല്ല് പതിക്കുന്നത് നാട്ടുകാർ തടഞ്ഞപ്പോഴുണ്ടായ സംഘർഷം

കോഴിക്കോട്: മാത്തോട്ടത്ത് കെ റെയിലിന്റെ സർവേക്കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. പദ്ധതിക്കായി വീട്ടുടമയെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് വീട്ടുമുറ്റത്ത് സർവെക്കല്ല് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. കോഴിക്കോട് പന്നിയങ്കര വില്ലേജിലെ മാത്തോട്ടത്ത് സർവേയുടെ ഭാഗമായി വൻ പൊലീസ് സന്നാഹം ഇന്നലെ രാവിലെ മുതൽ തമ്പടിച്ചിരുന്നു. മാത്തോട്ടം ഖബർസ്ഥാന് സമീപം കണിയങ്കണ്ടി പറമ്പിലാണ് വീട്ടുകാരുടെ എതിർപ്പ് കൈയാങ്കളിയിൽ കലാശിച്ചത്. ഖബർസ്ഥാനോട് ചേർന്ന് ഷഫീഖ് മൻസിൽ അബ്ദുൽ റസാഖിന്റെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം കുടുംബവും പരിസരവാസികളും എതിർക്കുകയായിരുന്നു. ഫറോഖ് അസി.കമ്മീഷണർ എം.സിദ്ദീഖിന്റെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ ഉദ്യോഗസ്ഥർ വീട്ടുമുറ്റത്ത് കല്ല് സ്ഥാപിച്ചു. രാവിലെ മുതൽ എതിർപ്പുമായി കൂട്ടംകൂടി നിന്ന സ്ത്രീകളുൾപ്പെടെ പൊലീസ് നടപടികണ്ട് ഭയന്ന് പിരിഞ്ഞുപോയി. തഹസിൽദാറുടെ ചുമതലയുള്ള കെ. ഹരീഷിന്റെ നേതൃത്വത്തിൽ പിന്നീട് ഉദ്യോഗസ്ഥർ സർവേ നടപടികൾ തുടർന്നു. 40 ഓളം വീട്ടുകാരെയാണ് മേഖലയിൽ പദ്ധതി ബാധിക്കുന്നത്. മുന്നറിയിപ്പില്ലാതെ പൊലീസും ഉദ്യോഗസ്ഥരും സർവേ നടപടികളുമായി വീട്ടുവളപ്പിൽ പ്രവേശിച്ചു എന്നായിരുന്നു നാട്ടുകാരുടെ പരാതി. കെ റെയിലിനെതിരെ പ്രദേശത്ത് സമരസമിതിയോ പ്രതിഷേധകൂട്ടായ്മയോ ഇല്ല. എന്നാൽ ഇത്തരമൊരു നടപടിയുമായി അധികൃതർ വരുമ്പോൾ മുൻകൂട്ടി നാട്ടുകാരെ അറിയിക്കുകയും അവരുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോവുകയുമായിരുന്നു വേണ്ടതെന്ന് പ്രദേശത്തുകാർ പറഞ്ഞു.
സമരം ആസൂത്രിതം, ആശങ്കയകറ്റും: കൗൺസിലർ
കോഴിക്കോട്: മാത്തോട്ടത്ത് നടന്നത് കെ റെയിലിനെതിരായ ജനകീയ പ്രതിഷേധമല്ലെന്നും ആസൂത്രിതമായി കെ റെയിൽ വിരുദ്ധ സമിതിയും യു.ഡി.എഫും ചേർന്ന് നടത്തിയ നീക്കമാണെന്നും സ്ഥലം കൗൺസിലറും സി.പി.എം നേതാവുമായ എൻ.ജയശീല പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന വഴിയിൽ കല്ലിട്ട് സ്ഥലം അക്വയർ ചെയ്യുന്ന നടപടികളല്ല നടന്നത്. സർവേ മാത്രമാണ്. അതേസമയം സർവേ ആയാലും പെട്ടന്നൊരുദിവസം അറിയിപ്പില്ലാതെ ഒരു പ്രദേശത്ത് വന്നാൽ സ്വാഭാവികമായും ജനങ്ങൾക്ക് ആശങ്കയുണ്ടാവും. സ്ഥലം കൗൺസിലർ എന്ന നിലയിൽ തനിക്കുപോലും അറിയിപ്പുണ്ടായിട്ടില്ല. അത് അധികൃതരെ അറിയിച്ചിട്ടുണ്ട്. കെ റെയിൽ വരുന്നതിനെതിരായ രോഷമൊന്നും പ്രദേശത്തില്ല. പ്രദേശത്തുള്ള ഒരാൾക്കും കെ റെയിലിന് വേണ്ടി വെറും കൈയോടെ കുടിയൊഴിയേണ്ടിവരില്ല. അർഹമായ എല്ലാ നഷ്ടപരിഹാരവും നേടിക്കൊടുക്കാൻ കൗൺസിലർ എന്ന നിലയിൽ മുന്നിലുണ്ടാവുമെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.