തൃശൂർ: പ്രളയവും കൊവിഡും കാർഷിക മേഖയിൽ സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് കരകയറുന്നതിനിടെ വരൾച്ചയിലേക്ക് നീങ്ങുമ്പോൾ കൃഷിയിടങ്ങളിൽ നിന്നുളള വിളവും പശുക്കളിൽ പാലും കുറയുന്നതിൽ ആശങ്കയോടെ കർഷകർ. ഈ സാഹചര്യത്തിൽ ചെടിളേയും പക്ഷിമൃഗാദിളേയും സംരക്ഷിക്കാനുള്ള അടിയന്തര നടപടികളുമായി കാർഷികസർവകലാശാല.
വെള്ളത്തിന്റെ ഏറിയ പങ്കും ഉടൻ ബാഷ്പീകരിക്കുന്നതിനാൽ വെള്ളം ഒഴിച്ചിട്ടും കൃഷി ഉണങ്ങുകയാണെന്ന് കർഷകർ പറയുന്നു. കൂടിയ ചൂട് വിളകളുടെ വേരുകളുടെ വളർച്ചയെയും ബാധിക്കുന്നു. കമുക്, ജാതി, കുരുമുളക്, വാഴ എന്നിവയാണ് വരൾച്ചാഭീഷണി നേരിടുന്നത്. പച്ചക്കറികളിലെ പൂക്കൾ കരിഞ്ഞു പോകുന്നതിനാൽ കായ് പിടിക്കുന്നില്ല. മഴ ഡിസംബറിലും ഉണ്ടായതിനാൽ പൂക്കാൻ വൈകിയ മാവ്, പ്ലാവ്, റംബുട്ടാൻ തുടങ്ങിയ വിളകളിൽ പൂക്കൾ കൊഴിയുകയാണ്. മാങ്ങയും ചക്കയും കുറഞ്ഞു. ജലക്ഷാമവും ചിലയിടങ്ങളിൽ രൂക്ഷമായിട്ടുണ്ട്. ചൂട് ഏറിയതോടെ പാൽ ഉത്പാദനം 50% കുറഞ്ഞുവെന്നാണ് റബർ കർഷകരുടെ വേദന.
ചൂട് ഉയരുന്നതിനനുസരിച്ചു പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് കന്നുകാലികളെ തളർത്തുന്നത്. ഭക്ഷണം കഴിക്കാത്തതുമൂലം ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും നഷ്ടപ്പെടും. പാലുൽപാദനവും കുറയും. ചൂടു കൂടുമ്പോൾ മൃഗങ്ങളിലെ കിതപ്പു കൂടുന്നുണ്ടെന്നും വായിൽ നിന്നു നുരയും പതയും വരാറുണ്ടെന്നും കർഷകർ പറയുന്നു. നീർക്കെട്ടും മറ്റു രോഗങ്ങളും ബാധിച്ച് കന്നുകാലികളുടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് കർഷകർ.
മഴ നീണ്ടുനിന്നതിനാൽ മേൽമണ്ണിൽ പൊട്ടാഷ് വ്യാപകമായി കുറഞ്ഞുവെന്നും അതിനാൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ ചെടികൾ ഒടിയുന്നുണ്ടെന്നും കാർഷികവിദഗ്ധർ പറയുന്നു. സസ്യങ്ങളുടെ കോശഭിത്തിയെ ശക്തിപ്പെടുത്തുന്നത് പൊട്ടാഷാണ്. വലിയ മരങ്ങൾ വഴിയാണ് പൊട്ടാഷ് വീണ്ടും മേൽ മണ്ണിലെത്തുന്നത്. വേനൽ മഴ ഇതിനെ തടസ്സപ്പെടുത്തുന്നുണ്ട്. പൊട്ടാസ്യം സൾഫേറ്റ് തളിക്കുന്നത് ഗുണം ചെയ്യും. തൈകളുടെ അടി ഭാഗത്തു കുമ്മായം തേച്ചു കൊടുക്കാമെന്നും പറയുന്നു.
ചേന, കാച്ചിൽ, ചേമ്പ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളാണ് ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കുന്നത്. അതുകൊണ്ടു തന്നെ വേനൽ മുന്നിൽക്കണ്ട് ഇത്തരം കൃഷികൾ വ്യാപകമാക്കണമെന്നാണ് നിർദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |