ചേർപ്പ്: ആറാട്ടുപുഴ ദേവസംഗമം ഇന്ന്. ജില്ലയിലെ 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ ശാസ്താവ് ആതിഥേയത്വം വഹിക്കുന്ന ദേവസംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ് , അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്ക്കുന്ന് ഭഗവതി, തൈക്കാട്ടശേരി ഭഗവതി, കടുപ്പശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂർ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടിൽ ശാസ്താവ്, നെട്ടിശേരി ശാസ്താവ്, കല്ലോലി ശാസ്താവ്, ചിറ്റി ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിവർ പങ്കാളികളാണ്.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ്, നാലോടെ ക്ഷേത്രത്തിലെത്തി സർവാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. 250ൽപരം പ്രമുഖ വാദ്യകലാകാരന്മാർ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അവതരിപ്പിക്കും. മേളം കൊട്ടി കലാശിച്ചാൽ, ശാസ്താവ് ഏഴു കണ്ടം വരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടണ്ടോ എന്നറിയാനായി മാത്രമാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.
മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് ശാസ്താവ് നിലപാട് തറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരം ആരംഭിക്കും. തേവർ രാത്രി കൈതവളപ്പിലെത്തുന്നത് വരെ എഴുന്നള്ളിപ്പ് തുടരും. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങും. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുക. തുടർന്ന് മറ്റു ദേവിമാരും ആറാടും.
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുകയും തുടർന്ന് ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങും നടക്കും. ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകും. ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനായി തൃപ്രയാർ തേവർ ഇന്ന് പുറപ്പെടും. തന്ത്രി ഇല്ലത്തുനിന്നും മടങ്ങിയെത്തുന്ന തേവർ പുത്തൻകുളത്തിൽ ആറാടും. തിരിച്ചെത്തി ക്ഷേത്രച്ചടങ്ങുകൾ പൂർത്തീകരിക്കും. വൈകീട്ട് നിയമവെടിയും അത്താഴപൂജയും അത്താഴ ശീവേലിയും കഴിഞ്ഞ് സ്വർണ്ണക്കോലത്തോട് കൂടിയായിരിക്കും ഭഗവാന്റെ പുറപ്പാട്.
ശ്രീ വിഷ്ണുമായ ഭഗവാനെ തൃപ്രയാർ ക്ഷേത്രം എൽപ്പിച്ചുകൊണ്ടാണ് തേവർ പുറപ്പെടുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. പൂരത്തിനെത്തുന്ന തേവർക്ക് വഴിനീളെ ഗംഭീര സ്വീകരണം നൽകും. രാത്രി ഒമ്പതിന് ചിറക്കൽ സെന്ററിൽ എത്തുന്ന തേവരെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിക്കും.
കൂടൽമാണികൃം ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന താമരമാല കൊണ്ട് ഭഗവാനെ അലങ്കരിക്കും. തുടർന്ന് ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്ന തേവർ പല്ലിശ്ശേരി സെന്ററിൽ മൂന്ന് ആനകളോടെ പഞ്ചവാദ്യം കഴിഞ്ഞ് കൈതവളപ്പിൽ എത്തും. തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ്, ശേഷം മന്ദാരം കടവിൽ ആറാട്ട്. പിന്നീട് ഉപചാരം പറഞ്ഞ് അടുത്ത പൂരത്തിന് എത്താമെന്ന് വാക്ക് നൽകി തേവർ തിരിച്ചെഴുന്നള്ളും.
ചേർപ്പ്. പിടിക്കപറമ്പ് ആനയോട്ടത്തിൽ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേറ്റിയ ഒല്ലൂക്കര ജയറാം ഒന്നാമതെത്തി. മേടംകുളം ശാസ്താവിന്റെ തിടമ്പേറ്റിയ ചോപ്പിസ് കുട്ടിശങ്കരൻ, തൈക്കാട്ടുശേരി ഭഗവതിയുടെ തിടമ്പേറ്റിയ ചിറയ്ക്കൽ ഗണേശൻ എന്നിവർ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി. നാങ്കുളം, കോടന്നൂർ, ചിറ്റിചാത്തക്കുടം, ചക്കംകുളങ്ങര, ശാസ്താക്കൻമാരും, തൊട്ടിപ്പാൾ, എടക്കുന്നി ഭഗവതിമാരും ആനയോട്ടത്തിൽ പങ്കെടുത്തു. ആനയോട്ടത്തിനുശേഷം പിടിക്കപറമ്പ് ക്ഷേത്രം പ്രദക്ഷിണം വച്ച് ദേവിദേവൻമാർ ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |